പോലീസ് സ്റ്റേഷനിൽ ബിയറടിച്ച് യുവതിയുടെ പേക്കൂത്ത്; വൈറലായി വിഡിയോ

കാലം പോയൊരു പോക്കേ.. പോലീസല്ല പട്ടാളം വന്നാലും ശരി നിയമം എനിക്കു പുല്ലാണെന്നൊക്കെ സിനിമയിൽ കേട്ടിട്ടേയുള്ളു. ഇപ്പോഴത് കൺമുന്നില്‍ കാണുക കൂടിയാണ്. ഒത്തിരി ദൂരെയൊന്നുമല്ല മുംബൈയിലാണ് നിയമത്തിനു പുല്ലുവില നൽകി യുവതി പോലീസ് സ്റ്റേഷനുള്ളിൽ പേക്കൂത്ത് നടത്തിയത്. പോലീസിനു മുന്നിൽ മദ്യപിച്ചു ലക്കുകെട്ടു വായിൽ തോന്നിയതൊക്കെ വിളിച്ചുകൂവുന്ന ഇരുപത്തിയഞ്ചുകാരിയുടെ വിഡിയോ വൈറലാവുകയാണ്.

കഴിഞ്ഞ സെപ്തംബർ പതിനേഴിനാണു സംഭവം. ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായ സുനിത വണ്ടിയിലെ ഡ്രൈവറെയും വഴിയാത്രക്കാരെയും അസഭ്യം പറയാൻ തുടങ്ങിയവിടെ നിന്നാണ് സംഭവം ആരംഭിക്കുന്നത്. അസഭ്യം പറച്ചിൽ നീണ്ടതോടെ ഡ്രൈവർ ഒന്നും നോക്കിയില്ല വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്കു വിട്ടു. അവിടെയെത്തിയാലെങ്കിലും ഒന്നടങ്ങുമെന്നു കരുതിയ ഡ്രൈവര്‍ക്കു തെറ്റി. യാതൊരു കൂസലുമില്ലാതെ അവൾ പോലീസുകാര്‍ക്കു മുന്നിൽ വച്ചുതന്നെ ബിയർ കുടിക്കാന്‍ തുടങ്ങി. കൺമുന്നിലെ നാടകം കണ്ട് അന്തംവിട്ട് താടിക്കു കയ്യും കൊടുത്തിരിക്കുന്ന പോലീസുകാരനെയും വിഡിയോയിൽ കാണാം.

മാത്രമോ ചുറ്റുമുള്ള പോലീസുകാർക്കെതിരെയും കയർക്കാൻ തുടങ്ങി. തുടർന്ന് പോലീസ് സ്റ്റേഷനിൽ 1200 രൂപ പിഴ കെട്ടിവച്ചതിനു ശേഷമാണ് പെൺകുട്ടിയെ വെറുതെവിട്ടത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ പകർത്തി പുറത്തുവിട്ടത്. അതേസമയം പോലീസ് ഉദ്യോഗസ്ഥരുടെ തണുപ്പൻ പ്രതികരണത്തിനെതിരെ നിയമജ്ഞ ആഭാ സിംഗ് രംഗത്തെത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നു കാണിച്ച് ഐപിസി 353പ്രകാരം പെൺകുട്ടിയെ രണ്ടുവർഷം തടവിനു വിധിക്കേണ്ടതായിരുന്നുവെന്ന് ആഭാ പറഞ്ഞു.