അസഹ്യമായ ചെവിവേദനയെത്തുടർന്ന് ആശുപത്രിയിലാക്കിയ രാധിക മാന്‍ഡ്‌ലോയി എന്ന നാലു വയസ്സുകാരിയുടെ ചെവിയിൽ നിന്നും മധ്യപ്രദേശിലെ ഡോക്ടമാർ നീക്കം ചെയ്തത് 80 പുഴുക്കളെ. കുട്ടി ചെവി വേദനിക്കുന്നു എന്നു പറഞ്ഞെങ്കിലും മാതാപിതാക്കൾ ഇതു കുറച്ചു കഴിയുമ്പോൾ മാറും എന്നാണു പറഞ്ഞത്. സംഭവം ഇത്ര രൂക്ഷമാണെന്ന് അവരും കരുതിയില്ല. ഒരാഴ്‍ചത്തെ വേദന സഹിച്ച ശേഷമാണ് കുട്ടി ആശുപത്രിയിൽ എത്തുന്നത്. അപ്പോഴേക്കും സംഭവങ്ങൾ കൈവിട്ടു പോയി. കുട്ടി നിർത്താതെ കരച്ചിലായി. അങ്ങനെ കുഞ്ഞിനെ ഇന്‍ഡോറിലെ എം ഐ ആശുപത്രിയിലെത്തിച്ചു.
കുട്ടിയെ പരിശോധിച്ച ഇഎന്‍ടി ഡിപ്പാര്‍ട്ടുമെന്റിലെ മേധാവി ഡോ. രാജ്കുമാര്‍ മുന്‍ഡ്ര ജീനസ് ക്രൈസോമ്യ എന്ന ഒരു സൂക്ഷ്മ ജീവിയുടെ 80 ഓളം മുട്ടകള്‍ ആ കുട്ടിയുടെ ചെവിയ്ക്കകത്തിരുന്നു വിരിഞ്ഞു പുഴുവായി മാറിയിരിയ്ക്കുന്നതായി കണ്ടെത്തി. പൊതുവെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴാണ് ഈ ജീവി കടന്നാക്രമിക്കുന്നത്. നമ്മുടെ കാതുകളും മൂക്കുകളുമൊക്കെ വായുസഞ്ചാരമുള്ള സ്ഥലങ്ങൾ ആയതിനാൽ ഈ ജീവി അവിടെ മുട്ടയിടുന്നു.
ചെവി വേദനയുമായി ഇതിനുമുമ്പ് വന്നവരിൽ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ഡോക്ടർ പറയുന്നു. എന്നാൽ അവരിലൊക്കെ രണ്ടോ മൂന്നോ മുട്ടകളും പുഴുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയധികം പുഴുക്കളെ ചെവിയ്ക്കുള്ളില്‍ ഒന്നിച്ചു കാണുന്നത് ഇത് ആദ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കി. 90 മിനിറ്റു വീതമുള്ള രണ്ടു ശാസ്ത്രക്രിയകളിലൂടെയാണ് ചെവിയ്ക്കുള്ളില്‍ നിന്നും പുഴുക്കളെ പൂർണമായും നീക്കം ചെയ്തത്. ആദ്യ സെഷനില്‍ 70-ഉം രണ്ടാമത്തെ സെഷനില്‍ 10-ഉം പുഴുക്കളെയാണ് നീക്കം ചെയ്തത് .
മനുഷ്യരില്‍ ചെവിയ്ക്കും തലച്ചോറിനുമിടയില്‍ വളരെ ചെറിയ ഒരു എല്ലാണുള്ളതെന്നും ചികിൽസിച്ചില്ലായിരുന്നെങ്കില്‍ എല്ലു തുളച്ച് പുഴുക്കള്‍ തലച്ചോറിലെത്തുമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.