സൗദിയിലേക്ക് കുതിച്ചെത്തിയത് 119 മിസൈലുകൾ, ലക്ഷ്യം എയർപോർട്ടും, രക്ഷിച്ചത് യുഎസ് പാട്രിയറ്റ്!

കഴിഞ്ഞ നാലു വർഷത്തിനിടെ യെമനിൽ നിന്നും സൗദിയിലേക്ക് എത്തിയത് 119 മിസൈലുകൾ. എല്ലാ മിസൈലുകളും അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ തകർത്തു. മെക്ക, നജ്റാൻ, മദീന, റിയാദ്, അബഹ വിമാനതാവളങ്ങൾ തുടങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാനിന്റെ സഹായത്തോടെ ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്. എന്നാൽ ഒരു മിസൈൽ പോലും സൗദി മണ്ണിൽ വീണിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാനിന്റെ ആളില്ലാ വിമാനത്തിന്റെ ചിത്രങ്ങളും സൗദി അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു. ഇറാനിന്റെ സഹായത്തോടെ അബഹ എയർപോർട്ട് തകര്‍ക്കുകയാണ് ഹൂതി ഭീകരരുടെ ലക്ഷ്യമെന്നും സൗദി അറേബ്യന്‍ വക്താവ് പറഞ്ഞു. നിലവിൽ ഹൂതികളുടെ 737 കേന്ദ്രങ്ങൾ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തിട്ടുണ്ട്.

യെമനിലെ അംറാൻ പ്രവിശ്യയിൽ നിന്നാണ് ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്. ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ തകർത്തതായി സഖ്യ സേനാ വക്താവ് കേണല്‍ തുർക്കി അൽ മാലിക്കി പറ‍ഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അബഹ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറാനിന്റെ ആളില്ലാ വിമാനം (ഡ്രോൺ) പ്രത്യക്ഷപ്പെട്ടത്. സൗദി സേന വെടിവെച്ച് തകര്‍ത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഹൂതികളുടെ കീഴിലുള്ള സൻആ എയർപോർട്ടിൽ നിന്നാണ് ഡ്രോൺ നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

∙ സ്കഡ് മിസൈലും പാട്രിയറ്റും  

ഒന്നാം ഗൾഫ് യുദ്ധകാലത്താണ് സ്കഡ് മിസൈലും പാട്രിയറ്റും കേൾക്കാൻ തുടങ്ങിയത്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്കഡ് ആക്രമിക്കാനുള്ളതാണെങ്കിൽ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്കഡ് റഷ്യൻ ടെക്നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉൽപന്നവും.  

1990 ലാണ് അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിക്കാൻ തുടങ്ങിയത്. വ്യോമ– കരയാക്രമണം ശക്തമാക്കിയ സദ്ദാമിന്റെ പ്രധാന ആയുധം സ്കഡ് മിസൈലുകളായിരുന്നു. റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ‘അൽ ഹുസൈൻ’ മിസൈൽ അന്ന് ഗൾഫ് മേഖലയ്ക്ക് വൻ ഭീഷണിയായിരുന്നു.  

മിക്ക ഗൾഫ് രാജ്യങ്ങളുടെയും കൈവശം അത്യാധുനിക മിസൈലുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കുവൈത്തിനെ സഹായിക്കാൻ അമേരിക്ക എത്തുന്നത്. അമേരിക്ക വന്നത് ഒരുകൂട്ടം അത്യാധുനിക ആയുധങ്ങളുമായിരുന്നു. ഇതിലൊന്നായിരുന്നു മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്.  

'ഓപ്പറേഷന്‍ ഡെസര്‍ട്ട് സ്റ്റോം' എന്ന പേരിൽ ഇറാഖിനെതിരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ പാട്രിയറ്റ് വൻ ശക്തിയായി പ്രവർത്തിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഓസ്‌ട്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ സൈനികരെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെയാണ് അമേരിക്കയുടെ കൂടെ നിന്ന രാജ്യങ്ങളിലെല്ലാം മിസൈൽ പ്രതിരോധ സംവിധാനം പാട്രിയറ്റ് സജ്ജീകരിച്ചത്. അന്നും സൗദി അറേബ്യക്കു നേരെ സ്കഡ് മിസൈല്‍ ആക്രമണമുണ്ടായി. എന്നാൽ യുഎസ് ടെക്നോളജി പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് അമേരിക്കൻ പട്ടാളക്കാര്‍ മിസൈൽ തകർത്തു.  

∙ എന്താണ് പാട്രിയറ്റ്?  

പാട്രിയറ്റ് എന്നാൽ കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമാണ ചെലവ്.  

നിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.  

റോയൽ സൗദി എയർ ഡിഫൻസിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികൾ വിക്ഷേപിച്ച ബുർഖാൻ 2 എച്ചിനെ തകർത്തത്. വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ മിസൈൽ കണ്ടെത്തുകയും ആകാശത്തുവെച്ചു തന്നെ തകർക്കുകയുമായിരുന്നു.