‘അദൃശ്യ യുദ്ധ’ ഭീതിയിൽ ലോകം; ഇന്ത്യ സജ്ജമല്ലെന്ന് മുന്നറിയിപ്പ്

യുദ്ധ രംഗത്ത് മാരകമായ നാശം വിതയ്ക്കാൻ ശേഷിയുള്ള സൈബർ യുദ്ധം (അദൃശ്യ യുദ്ധം) വലിയ ഭീഷണിയാണെന്നും ഇതിനെ ഫലപ്രദമായി ചെറുക്കാൻ ഇന്ത്യ സജ്ജമായിട്ടില്ലെന്നും മുൻ കരസേന ജനറൽ ഡിഎസ് ഹൂഡയുടെ മുന്നറിയിപ്പ്. 

സൈബർ ഭീഷണി കാലങ്ങളായി ഇന്ത്യയെ അലട്ടുന്ന ഒന്നാണ്. എന്നാൽ ഇതിന്‍റെ തീവ്രത വർധിച്ചു വരികയാണ്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളില്ലാത്തതിനാൽ നാം ഇപ്പോഴും പിന്നിലാണ്. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും സൈനിക ഇൻസ്റ്റാലേഷനുകളും നെറ്റിലൂടെ പരസ്പം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാൽ സൈബർ ആക്രമണങ്ങളുടെ പ്രഹരശേഷി വർധിച്ചിട്ടുണ്ട്. സൈബർ ആക്രമണത്തിനുള്ള സാധ്യതയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇവയെ നേരിടാനുള്ള തയ്യാറെടുപ്പുകളുടെ കാര്യത്തിൽ ഇരുപത്തിമൂന്നാം സ്ഥാനത്താണെന്നും മേഖലയിലെ വിദഗ്ധനായ ഹൂഡ പറഞ്ഞു.

സൈബർ ആക്രമണങ്ങളിൽ ഇതുവരെയായും മരണം സംഭവിച്ചിട്ടില്ലെന്നു പറയുന്നതിൽ കാര്യമില്ല. കൊലപാതകം ഒരിക്കലും ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യമല്ല. എന്നാൽ ഇതിനുള്ള ശേഷിയും സൈബർ ആക്രമണങ്ങൾക്കുണ്ട്. അടിസ്ഥാന സൗകര്യങ്ങളിൽ നുഴഞ്ഞു കയറിയാലും മാരകമായ പ്രഹരം ഏൽപ്പിക്കാനാകും. ഉദാഹരണത്തിന് അണക്കെട്ടുകൾ. ഉത്തര കൊറിയയുടെ മിസൈൽ പദ്ധതികളിലേക്ക് കടന്നു കയറി ചില നാശങ്ങൾ വരുത്താൻ അമേരിക്കക്ക് കഴിഞ്ഞതായുള്ള റിപ്പോർട്ടുകളും യുക്രെയിനിന്‍റെ വൈദ്യുതി ഗ്രിഡിലേക്ക് പ്രവേശിച്ച് റഷ്യ രണ്ട് തവണ ആയിരകണക്കിന് വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ചതും ഗൗരവമായി കാണേണ്ട വിഷയങ്ങളാണ്. 

വാർത്താവിനിമയ സംവിധാനത്തോടു ബന്ധപ്പെടുത്തി മാത്രമാണ് സൈബർ ആക്രമണങ്ങളെ നേരത്തെ കണ്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ അതീവ രൂക്ഷമാണെന്നും അഭിപ്രായപ്പെട്ട ഹൂഡ പ്രതിരോധ മേഖലക്ക് മാത്രമായി ഒരു സൈബർ ഏജന്‍സി രൂപീകൃതമാകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനെതിരെ സൈബർ ആക്രമണം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇവയെല്ലാം രഹസ്യ സ്വഭാവമുള്ള ഇന്‍റലിജൻസ് ഓപ്പറേഷനുകളാണെന്നും അതുകൊണ്ടുതന്നെ പ്രതികരിക്കാനാകില്ലെന്നും പറഞ്ഞ ജനറൽ ഇന്ത്യ ഇക്കാര്യത്തിൽ സുസജ്ജമാണെന്നും കൂട്ടിച്ചേർത്തു. ‌