അശ്ലീല വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കില്ലെന്നും പിടിക്കപ്പെട്ടാല്‍ ഉടന്‍ എടുത്തുമാറ്റുമെന്നും യുട്യൂബിന്റെ നിയമാവലിയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ യുട്യൂബിനെ കബളിപ്പിച്ച് അശ്ലീല വിഡിയോകള്‍ പല പേരുകളിലും പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് യുട്യൂബ് തന്നെ കണ്ടുപിടിക്കുന്നതു തന്നെ. ഹോളിവുഡ്, ബോളിവുഡ് നടിമാരുടെ പോൺ വിഡിയോകൾ വരെ ഇത്തരത്തിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അശ്ലീല വെബ്സൈറ്റുകളിൽ മാത്രം പോസ്റ്റ് ചെയ്തിരുന്ന ഇത്തരം വിഡിയോകൾ പലതലക്കെട്ടുകളിലും വിഡിയോകൾക്ക് അകത്തുമാണ് ഉൾപ്പെടുത്തുന്നത്.
ഒറ്റനോട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിട്ടാണ് യുട്യൂബില്‍ പല അശ്ലീല വിഡിയോകളും അപ്‌ലോഡ് ചെയ്യുന്നത്. ഉദാഹരണത്തിന് ഡയമണ്ട് പരസ്യങ്ങളും കാര്‍ പരസ്യങ്ങളുമൊക്കെയാണെന്നായിരിക്കും വിഡിയോയുടെ തലക്കെട്ടിലും പുറത്തുകാണിക്കുന്ന ഇമേജിലുമെല്ലാം. ആദ്യത്തെ കുറച്ചു മിനിറ്റുകള്‍ ഈ പരസ്യങ്ങളുടെ വിഡിയോ തന്നെയായിരിക്കുകയും ചെയ്യും. പിന്നീടാണ് അശ്ലീല വിഡിയോ പ്രത്യക്ഷപ്പെടുന്നത്.
ബെസ്റ്റ് ഡയമണ്ട്‌സ് ഇന്‍ ദ സ്‌കൈ എന്ന തലക്കെട്ടിന് കീഴില്‍ മാത്രം ആയിരക്കണക്കിന് മണിക്കൂറുകളുടെ അശ്ലീല വിഡിയോകളാണ് യുട്യൂബിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ യുട്യൂബ് തന്നെ വിഡിയോകള്‍ എടുത്തുകളഞ്ഞു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ മറ്റുചില തലക്കെട്ടുകളിൽ ഇതേവിഡിയോകൾ വീണ്ടും പോസ്റ്റ് ചെയ്തു. അശ്ലീല വിഡിയോകള്‍ക്കും അക്രമദൃശ്യങ്ങള്‍ക്കുമൊന്നും സ്ഥാനമില്ലെന്ന് യുട്യൂബ് വ്യക്തമാക്കുമ്പോഴും ഏറ്റവും കൂടുതല്‍ അശ്ലീല അക്രമ വിഡിയോകള്‍ വരുന്ന സൈറ്റുകളിലൊന്നായി യുട്യൂബിനെ പല സര്‍വേകളിലും തിരഞ്ഞെടുത്തിരുന്നു.
ഇതില്‍ പല വിഡിയോകളും ആയിരക്കണക്കിന് കാഴ്ച്ചക്കാരുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മണിക്കൂറുകളോളം നീളമുള്ള വിഡിയോകളും ഈ കൂട്ടത്തിലുണ്ട്. പല വിഡിയോകളും എല്ലാ പ്രായക്കാര്‍ക്കും കാണാവുന്ന തരത്തിലുമാണ് ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള മിക്ക വിഡിയോകളും ആഡംബരക്കാറുകളെക്കുറിച്ചോ രത്‌നങ്ങളെക്കുറിച്ചോ ഇന്‍ഷുറന്‍സിനെക്കുറിച്ചോ എല്ലാം പറഞ്ഞാണ് തുടങ്ങുന്നത്. ഒരുഘട്ടം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ അശ്ലീല വിഡിയോയുടെ നിലവാരത്തിലേക്ക് മാറുകയും ചെയ്യും.
രത്‌നങ്ങളുടെ വ്യാജ വിഡിയോകളില്‍ ചിലത് ഒന്നര ലക്ഷത്തിലേറെ പേര്‍ കണ്ടിരുന്നു. ഇത്തരം വിഡിയോകള്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടിട്ടും യുട്യൂബിന് കണ്ടെത്താനായില്ലെന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. ഇത് യുട്യൂബ് ചെയ്യുന്നത് വൻ ചതിയാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍ പാലിക്കുന്ന വിഡിയോകള്‍ മാത്രമേ യുട്യൂബില്‍ ഉണ്ടാകൂ എന്നാണ് യുട്യൂബ് വക്താവ് വ്യക്തമാക്കുന്നത്. ഇനി അങ്ങനെയല്ലാത്ത എന്തെങ്കിലും വിഡിയോകള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കപ്പെടുന്ന നിമിഷം നീക്കം ചെയ്യപ്പെടും. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അവരുടെ യുട്യൂബ് ചാനല്‍ തന്നെ എടുത്തുകളയുമെന്നും വക്താവ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
വിഡിയോകള്‍ നിരീക്ഷിക്കുന്നതിന് മാത്രം പതിനായിരം വിഡിയോ മോഡറേറ്റര്‍മാരെ നിയമിക്കുമെന്ന് 2017 ഡിസംബറിലാണ് യുട്യൂബ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ഇരുപത് ലക്ഷത്തോളം വിഡിയോകളാണ് യുട്യൂബ് എന്‍ഫോഴ്‌സ്‌മെന്റ് ടീം മാത്രം പരിശോധിച്ചതെന്നും ഇതില്‍ 1.50 ലക്ഷത്തോളം വിഡിയോകള്‍ ഡിലീറ്റ് ചെയ്തുവെന്നും യുട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് സൂസന്‍ വൊസിസ്‌കി വ്യക്തമാക്കുന്നു. ഇതില്‍ 98 ശതമാനം വിഡിയോകളും റോബോട്ടിക് ഫ്ലാഗിങ് രീതിയിലൂടെയാണ് കണ്ടെത്തിയത്. പകുതിയിലേറെ വിഡിയോകളും അപ്‌ലോഡ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടെത്തിയെന്നും 70 ശതമാനം വിഡിയോകളും എട്ട് മണിക്കൂറിനുള്ളില്‍ എടുത്തുമാറ്റിയെന്നും യുട്യൂബ് അവകാശപ്പെടുന്നു.