സന്ദേശങ്ങള്‍ പൂര്‍ണമായി സുരക്ഷിതമെന്ന് അവകാശപ്പെട്ട് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി ജനപ്രിയ സോഷ്യല്‍നെറ്റ്‌വർക്ക് ആപ്ലിക്കേഷൻ വാട്സാപ്പ് രംഗത്തെത്തിയിരുന്നു. ആർക്കും ചോർത്താനാവില്ല എന്നവകാശപ്പെട്ട 256 ബിറ്റ് എൻഡു ടു എൻഡ് സുരക്ഷയാണ് വാട്സാപ്പ് ടെക്കികൾ അവതരിപ്പിച്ചത്.
എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പ് സന്ദേശങ്ങൾ അത്ര സുരക്ഷിതമല്ലെന്നാണ്. എത്ര സുരക്ഷിതമായാലും നിങ്ങളുടെ സന്ദേശങ്ങൾ ഹാക്കർമാർക്ക് വായിക്കാൻ കഴിയും. എന്നാൽ ഇത് വാട്സാപ്പിന്റെ പ്രശ്നമായി കാണാനാകില്ല. വാട്സാപ്പുകാർ ഉപയോഗിക്കുന്ന ടെലികോം സേവനദാതാക്കളുടെ സുരക്ഷാപിഴവാണ് ഇതിനുകാരണം.
1975ൽ നിർമ്മിച്ച ടെലിഫോണി സിംഗ്നലിംഗ് പ്രോട്ടോക്കോളാണ് എസ്എസ് 7. പരമ്പരാഗത രീതിയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളിലും ഈ സിംഗ്നലിംഗാണ് ഉപയോഗിക്കുന്നത്. ഈ സിംഗ്നലിംഗ് സിസ്റ്റം 7 അഥവാ എസ്എസ് 7 ആണ് പ്രശ്നക്കാരൻ.
2008ൽ തന്നെ ഈ സംവിധാനം ദുരുപയോഗിച്ച് ട്രാക്കിംഗ് നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ ആരോപണം ഉയർന്നിരുന്നു. 2014ൽ ചില രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ തന്നെ ലോകത്തെവിടെ ഇരുന്നും ഉപയോക്താവിന്റെ നീക്കം അറിയാൻ കഴിയുന്ന ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
എങ്ങനെയാണ് എസ്എസ് 7 ഉപയോഗിച്ച് വാട്സാപ്പ് സന്ദേശങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് വിശദീകരിച്ച് ചില ഹാക്കർമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തോമസ് ഫോക്സ് എന്നയാളാണ് ഇതു സംബന്ധിച്ച് വിഡിയോയും പോസ്റ്റ് ചെയ്തിരിട്ടുണ്ട്.