ജനപ്രിയ മെസേജിങ് സര്‍വീസായ വാട്സാപും ഫെയ്സ്ബുക്കും വിവരങ്ങള്‍ കൈമാറുന്നത് നിരീക്ഷിക്കുമെന്ന് ബ്രിട്ടൻ. ബ്രിട്ടന്‍റെ സ്വകാര്യവിവര നിയന്ത്രണ സംവിധാനത്തിന്‍റെ നിരീക്ഷണത്തിന് കീഴിലായിരിക്കും ഈ വിവര കൈമാറ്റമെന്നും പ്രതിനിധികള്‍ അറിയിച്ചു.
കൈമാറുന്ന വിവരങ്ങളുടെ നിയന്ത്രണത്തെപ്പറ്റിയും അതിന്‍റെ ദൂരവ്യാപക ഫലങ്ങളെക്കുറിച്ചും ചില ഉപഭോക്താക്കള്‍ക്കുള്ള ആശങ്ക ഒഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ഇൻഫർമേഷൻ കമ്മീഷൻസ് ഓഫീസ് (ICO) വ്യക്തമാക്കി.
ഈയൊരു നീക്കം തടയാന്‍ നിയമപരമായി ഐസിഒയ്ക്ക് ആവില്ല. സ്വകാര്യവിവരങ്ങളുടെ സംരക്ഷണനയം പാലിക്കുക എന്നതിലുപരി ഇങ്ങനെയുള്ള കമ്പനികള്‍ക്ക് അവരുടെ പോളിസികള്‍ മാറ്റുന്നതിന് തങ്ങളുടെ ആവശ്യം ഇല്ലെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം പറഞ്ഞു.
വാട്സാപ്പിന് 100 കോടി ഉപഭോക്താക്കള്‍ ഇന്നുണ്ട്. പുതിയ പ്രൈവസി പോളിസി പ്രകാരം ഇത്രയും ഉപഭോക്താക്കളുടെ ഫോണ്‍നമ്പരുകള്‍ ഫെയ്സ്ബുക്കിനു കൈമാറാനാണ് വാട്സാപ് നീങ്ങുന്നത്. സോഷ്യല്‍ മീഡിയ പരസ്യങ്ങളും സൗഹൃദനിര്‍ദേശങ്ങളും കൂടുതല്‍ കാര്യക്ഷമവും വ്യക്ത്യാധിഷ്ടിതവുമായി ഉപഭോക്താക്കളില്‍ എത്തിക്കാനാവും എന്നതാണ് പ്രധാന ഗുണമെന്നും വ്യാഴാഴ്ച വാട്സാപ് പ്രതിനിധികള്‍ അറിയിച്ചിരുന്നു.
ബിസിനസ് കാര്യങ്ങള്‍ക്ക് മികച്ച ഒരു വഴിയാണ് ഫെയ്സ്ബുക്കിന് ഇതിലൂടെ തുറന്നുകിട്ടുന്നത്. ഇതിനായുള്ള പരീക്ഷണങ്ങളുടെ ഭാഗമാണ് പുതിയ പോളിസി.