ജിയോ വന്നില്ലായിരുന്നെങ്കില്‍ 1GB യ്ക്ക് 375 രൂപ കൊടുക്കേണ്ടി വന്നേനെ, ഇന്ന് 2.5 രൂപയ്ക്ക് 1ജിബി!

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയുടെ സാങ്കേതിക മേഖലയിൽ ഏറ്റവും വലിയ മാറ്റം കൊണ്ടുവന്നത് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തന്നെയാണ്. ആറു വർഷം മുൻപ് ഒരു ജിബി 2ജി ഡേറ്റയ്ക്ക് 375 രൂപ വാങ്ങിയിരുന്ന ടെലികോം കമ്പനികളെ എല്ലാം മലർത്തിയടിച്ചാണ് ജിയോ വിപണി പിടിച്ചടക്കിയത്. 

2012 ൽ ഒരു ജിബി ഡേറ്റയുടെ വില 375 രൂപ ആയിരുന്നെങ്കിൽ 2016 ൽ ഇത് 152 രൂപയായി കുത്തനെ കുറഞ്ഞു. എന്നാൽ ജിയോ വന്നതോടെ കേവലം 10 രൂപയ്ക്കും 2.5 രൂപയ്ക്ക് വരെ വേണ്ടുവോളം 4ജി ഡേറ്റ ലഭിക്കാൻ തുടങ്ങി. ഹവാർഡ് ബിസിനസ് സ്കൂളിൽ നിന്നു പുറത്തിറങ്ങിയ ഗവേഷണ റിപ്പോർട്ടിലും ജിയോയുടെ മുന്നേറ്റത്തെയും ഇന്ത്യയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നുണ്ട്.

34 പേജുള്ള പഠന റിപ്പോർട്ടിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ എത്രമാത്രം ടെലികോം വിപണിയെ മാറ്റങ്ങൾക്ക് വിധേയമാക്കി എന്ന് വ്യക്തമാക്കുന്നുണ്ട്. മൂന്നു വർഷം മുന്‍പ് രാജ്യത്തെ ഡേറ്റാ ഉപയോഗം 20 കോടി ജിബി ആയിരുന്നു. എന്നാൽ 2018 ജിയോ വന്നതോടെ ഇത് 100 കോടി ജിബിയായി ഉയർന്നു.

തൊട്ടുപിന്നിലെ 1,500 രൂപയുടെ 4ജി ഫോൺ കൂടി ജിയോ അവതരിപ്പിച്ചതോടെ ഡേറ്റാ ഉപയോഗം വീണ്ടും കുത്തനെ കൂടി. ജിയോ ബ്രോഡ്ബാൻഡ് കൂടി വരുന്നതോടെ കൂടുതൽ മാറ്റങ്ങൾ വരുമെന്നും സാങ്കേതിക ലോകത്ത് ഇന്ത്യയ്ക്ക് വൻ മുന്നേറ്റം നടത്താൻ സാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.