ബംഗാൾ പഴയ ബംഗാളല്ല; സിലിക്കൺ വാലി ഹബായി കൊൽക്കത്ത

ടെക് ലോകത്തെ വമ്പൻ നിക്ഷേപങ്ങൾക്ക് അരങ്ങൊരുക്കി ഇന്ത്യയുടെ സിലിക്കൺവാലിയായി കൊൽക്കൊത്ത അണിഞ്ഞൊരുങ്ങുന്നു. ബംഗാള്‍ സിലിക്കൺ വാലി ഹബ് എന്ന ടെക്നോളജി ഹബ് ഒരുക്കിയാണ് പശ്ചിമ ബംഗാൾ ടെക് നിക്ഷേപകരെ ക്ഷണിച്ചിട്ടുള്ളത്. റിലയൻസ് ജിയോയും ഇൻഫോസിസും ഇവിടെ നിക്ഷേപത്തിനുള്ള സന്നദ്ധത ഇതിനോടകം തന്നെ പ്രകടമാക്കി കഴിഞ്ഞു. 

100 ഏക്കറോളം സ്ഥലത്ത് പരന്നു കിടക്കുന്ന ടെക്നോളജി ഹബിന്‍റെ തറക്കല്ലിടൽ കർമം മുഖ്യമന്ത്രി മമത ബാനർജി നിർവഹിച്ചു കഴിഞ്ഞു. നാൽപ്പത് ഏക്കർ സ്ഥലത്ത് റിലയൻസ് ജിയോയുടെ ഡേറ്റാ കേന്ദ്രം പ്രവർത്തനമാരംഭിക്കും. ഡേറ്റാ സെന്‍റർ സ്ഥാപിക്കാനുള്ള സന്നദ്ധത റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നേരത്തെ പ്രകടിപ്പിച്ചിരുന്നു. 

ഹബിനകത്ത് പ്രവർത്തനമാരംഭിക്കാനിരിക്കുന്ന സോഫ്റ്റ്‍വെയർ ഡവലപ്മെന്‍റ് സെന്‍ററിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി ടെക് ഭീമൻമാരായ ഇൻഫോസിസ് അറിയിച്ചു. 50 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 100 കോടി രൂപ ഇന്‍ഫോസിസ് മുതൽമുടക്കും. 1000 എൻജിനീയർമാർക്ക് ആദ്യ ഘട്ടത്തിൽ ഇവിടെ ജോലി ലഭിക്കും. ബന്ധപ്പെട്ട എല്ലാ അനുമതികളും ലഭിച്ച് 15 മാസങ്ങൾക്കുള്ളിൽ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്നാണ് ഇൻഫോസിസിന്‍റെ വാഗ്ദാനം. ഹബിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാനായി ആമസോണുമായും ഫ്യൂജി സോഫ്റ്റുമായും പശ്ചിമബംഗാൾ സർക്കാർ കരാറിലേർപ്പെട്ടിട്ടുണ്ട്.

ബംഗാളിൽ 15,000 കോടി നിക്ഷേപം

ജിയോ പശ്ചിമ ബംഗാളിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത ഒന്നു രണ്ടു വർഷത്തിനുള്ളിൽ ബംഗാളിൽ മൊബൈൽ ഫോൺ, സെറ്റ് ടോപ് ബോക്സുകൾ എന്നിവയുടെ നിർമാണം തുടങ്ങുമെന്നാണ് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.

'അടുത്ത തലമുറ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി പ്രത്യേകം പ്ലാന്റുകള്‍ സ്ഥാപിക്കും. ഇവിടെ മൊബൈൽ ഫോണുകളും സെറ്റ് ടോപ്പ് ബോക്സുകളും നിർമിക്കുമെന്നും അംബാനി പറഞ്ഞു. പശ്ചിമ ബംഗാളിൽ തുടങ്ങുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ജിയോയുടെ നീക്കം. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പശ്ചിമ ബംഗാളിൽ റിലയൻസ് ജിയോ 5000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് അംബാനി അറിയിച്ചു.

പശ്ചിമബംഗാളിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് റിലയൻസ്. ഇപ്പോൾ തന്നെ 15,000 കോടി രൂപയുടെ നിക്ഷേപം നടന്നത്തിയിട്ടുണ്ട്. 2018 ഡിസംബറിൽ പശ്ചിമ ബംഗാളിൽ 100 ശതമാനം 4G കവറേജ് ഉറപ്പാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചിട്ടുണ്ട്.