ജിയോയ്ക്ക് കോടിയുടെ റെക്കോർഡ്; ഐഡിയ, എയർടെലിന് വൻ തിരിച്ചടി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളുടെ വരിക്കാരുടെ കണക്കുകൾ പുറത്തുവന്നു. ജൂലൈയിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ടെലികോം വിപണിയിലെ ഒന്നാം സ്ഥാനം എയർടെൽ നിലനിർത്തിയപ്പോൾ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ ബഹുദൂരം മുന്നിലെത്തി. ജൂലൈ മാസത്തിൽ 1.17 കോടി അധിക വരിക്കാരെയാണ് ജിയോ സ്വന്തമാക്കിയത്. 

കേവലം 31 ദിവസത്തിനിടെ റിലയൻസ് ജിയോ സ്വന്തമാക്കിയത് 1.17 കോടി വരിക്കാരെയാണ്. ഇത് ടെലികോം ചരിത്രിത്തില്‍ തന്നെ റെക്കോർഡ് നേട്ടമായിരിക്കും. ജൂലൈയിൽ വോഡഫോണിന് 6.09 ലക്ഷം അധിക വരിക്കാരെയും എയർടെല്ലിന് 3.13 ലക്ഷം അധിക വരിക്കാരെയുമാണ് ലഭിച്ചത്. എന്നാൽ ഐഡിയയ്ക്ക് ലഭിച്ചത് കേവലം 5489 അധിക വരിക്കാരെ മാത്രമാണ്.

ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 22.7 കോടിയായി. വോഡഫോണിന് 22.3 കോടിയും ഐഡിയക്ക് 22 കോടിയും വരിക്കാരുണ്ട്. എന്നാൽ എയർടെല്ലിന് 34.5 കോടി വരിക്കാരുണ്ട്.  2016 സെപ്റ്റംബറില്‍ തുടങ്ങി റിലയൻസ് ജിയോക്ക് നിലവിൽ രാജ്യത്തെ ടെലികോം വിപണിയില്‍ 19.62 ഓഹരി വിഹിതമുണ്ട്. ഭാർതി എയർടെല്ലിന്റെ വിഹിതം 29.91 ശതമാണ്.