പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ്. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന്റെ സ്വപ്ന പദ്ധതികൾ നടപ്പിലാക്കാനുള്ളതാണ് ഈ ബജറ്റെന്ന് പറയാം. ആദ്യമായാണ് ഡിജിറ്റൽ മേഖലയ്ക്കായി ഇത്രയും തുകയും പദ്ധതികളും വകയിരുത്തുന്നത്. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ തിരിച്ചുക്കൊണ്ടു വരാനുള്ള ഡിജിറ്റൽ പദ്ധതികൾക്ക് കൂടുതൽ സ്ഥാനം നൽകിയിട്ടുണ്ട്.
ഇന്ത്യയെ ഇലക്ട്രോണിക്സ് നിർമാണ രാജ്യാന്തര കേന്ദ്രമാക്കി മാറ്റും
മെയ്ക്ക് ഇന്ത്യയുടെ ഭാഗമായി നേരത്തെ തന്നെ തുടങ്ങി വെച്ച പദ്ധതികൾ കൂടുതൽ സജീവമാക്കി ഇന്ത്യയെ ഇലക്ട്രോണിക്സ് നിർമാണ രാജ്യാന്തര കേന്ദ്രമാക്കി മാറ്റുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്ലാന്റുകൾ തുടങ്ങാൻ അവസരവും ഇളവുകളും നൽകുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് നിരവധി മൊബൈൽ കമ്പനികളുമായി കേന്ദ്രം നേരത്തെ ധാരണയിൽ എത്തിയിട്ടുണ്ട്.
ഇനി എല്ലാം ആധാർ വഴി
യുപിഎ സർക്കാർ നടപ്പിലാക്കിയ ആധാർ പദ്ധതി കൂടുതൽ സജീവമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ജെയ്റ്റ്‌ലി നടത്തിയത്. ഇതിൽ പ്രധാനപ്പെട്ടത് ആധാർ പെയ്മെന്റ് തന്നെയാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ള ആധാർ പേ നടപ്പിലാക്കാൻ കൂടുതൽ തുക വകയിരുത്തി. ഭീം ആപ്പുമായി ആധാർ പേ യോജിപ്പിക്കും. ഒന്നേ കാല്‍ കോടി ജനങ്ങള്‍ ഭീം ആപ്പ് ഉപയോഗിക്കുന്നു. വ്യാപാരികൾക്കായി ആധാർ അധിഷ്ഠിത ഡിജിറ്റൽ വിനിമയ സംവിധാനം കൊണ്ടു വരും. ഭീം ആപ്പ് പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ഓടെ 20 ലക്ഷം ആധാർ അധിഷ്ഠിത സ്വൈപ്പിങ് മെഷീനുകൾ വരുമെന്നാണ് അറിയുന്നത്. മുതിർന്നവർക്ക് ആധാർ അടിസ്ഥാനത്തതിൽ ഹെൽത്ത് കാർഡ് നൽകുമെന്നാണ് മറ്റൊരു പദ്ധതി.
ഗ്രാമങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ്
രാജ്യത്ത് ഓൺലൈൻ പണമിടപാടുകൾ സജീവമാക്കുന്നതിന് പ്രധാന വെല്ലുവിളി ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ലഭ്യതയാണ്. ഇതിനു വേണ്ടിയുള്ള നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് പ്രഖ്യാപനം. കൂടാതെ വൈഫൈ ഹബ്ബുകളും കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളിലെ ഇന്റര്‍നെറ്റ് സൗകര്യത്തിന് ഭാരത് നെറ്റ് പ്രോജക്ട് നടപ്പിലാക്കാന്‍ 10000 കോടി വകയിരുത്തി.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
∙സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ നികുതിയിളവ്
∙വിരമിച്ച സൈനികര്‍ക്ക് ഓണ്‍ലൈനിലൂടെ പെന്‍ഷന്‍ നല്‍കും
∙ഐആര്‍സിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന് ഫീസ് ഒഴിവാക്കി
∙എസ്.എം.എസ്. അടിസ്ഥാനമാക്കി ക്ലീന്‍ മൈ കോച്ച് പദ്ധതി
∙ഐആർസിടിസിയെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉൾപ്പെടുത്തും
∙രണ്ടു വർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും ബയോടോയ്‌ലെറ്റ് ഏർപ്പെടുത്തും
∙ 500 റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റും എസ്കലേറ്ററുകളും സ്ഥാപിക്കും