ശ്രീദേവിയുടെ അവസാന സമയത്തും അവർ ഒപ്പമുണ്ടായിരുന്നു പിന്നെ എന്തിന് ഈ മൗനം?

ശ്രീദേവി.

ഏറെ ഞെട്ടലുണ്ടാക്കിയ ഒരു മരണമായിരുന്നു ബോളിവുഡിലെ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടേത്. ബന്ധുവിന്റെ വിവാഹത്തിനുവേണ്ടി ദുബായിയിലെത്തിയ ശ്രീദേവി വിവാഹശേഷം സഹോദരിയെ കാണാനായി അവിടെ തുടരുകയും പിന്നീട് താമസിച്ച ഹോട്ടലിലെ ബാത്ടബിൽ വീണ് മരിക്കുകയുമായിരുന്നു. ഭാര്യയ്ക്കു സർപ്രൈസ് നൽകാൻ ദുബായിയിലെത്തിയ ബോണികപൂറാണ് ശ്രീദേവിയെ അവസാനമായി കണ്ടത്.

നിയമനടപടികൾക്കൊടുവിൽ ഭൗതികശരീരം മുംബൈയിലെത്തിക്കുകയും ബഹുമതികളോടെ അടക്കം ചെയ്യുകയും ചെയ്തശേഷം കപൂർ കുടുംബാംഗങ്ങളും ശ്രീദേവിയുടെ ഭർ‍ത്താവ് ബോണികപൂറും മറ്റു ബന്ധുക്കളും ശ്രീദേവിയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളെഴുതി. ശ്രീദേവിയുടെ അടുത്ത ബന്ധുക്കളിൽ ചിലർ ചില ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

അപ്പോഴൊക്കെയും ആരാധകർ ശ്രദ്ധിച്ചത് ശ്രീദേവിയുടെ ഏകസഹോദരിയുടെ മൗനമായിരുന്നു. കുട്ടിക്കാലം മുതലേ നല്ല ആത്മബന്ധം സൂക്ഷിച്ചവരായിരുന്നു ശ്രീദേവിയും സഹോദരി ശ്രീലതയും. എന്നാൽ അച്ഛന്റെ മരണവും അമ്മയുടെ അസുഖവും തുടർന്നുണ്ടായ ചില സ്വത്തുതർക്കങ്ങളും ഇരുവരും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിച്ചു.

ശ്രീദേവി വിവാഹവേളയിൽ സഹോദരിയ്ക്കൊപ്പം.

പിന്നീട് 2013 ൽ ശ്രീദേവിക്ക് പത്മശ്രീ കിട്ടിയപ്പോൾ പഴയ പിണക്കം മറന്ന് ശ്രീദേവിയോട് കൂട്ടുകൂടാൻ ശ്രീലതയെത്തി. പിന്നീട് പൂർവാധികം ശക്തിയായി ഇരുവരും ബന്ധം തുടർന്നു. അത്രയും അടുപ്പം സൂക്ഷിച്ചിട്ടും ശ്രീദേവിയുടെ മരണത്തിന് മണിക്കൂറുകൾക്കു മുമ്പ് ഒരുമിച്ചുണ്ടായിട്ടും എന്തുകൊണ്ട് ശ്രീദേവിയുടെ മരണത്തിനുശേഷം ശ്രീലത മൗനം പാലിച്ചുവെന്നാണ് ആരാധകരുടെ സംശയം. 

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ഒന്നും സംസാരിക്കരുതെന്ന നിർദേശം ശ്രീലതയ്ക്ക് അധികൃതർ നൽകിയിട്ടുണ്ടായിരുന്നെന്നും അതുകൊണ്ടാണ് അവർ മൗനം പാലിച്ചതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.