ഗർഭിണികൾ മാംസാഹാരം കഴിച്ചാൽ ?

ഗർഭകാലത്തു ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട മാംസ്യവും (പ്രോട്ടീൻ) അയണും ലഭിക്കുന്ന ഏറ്റവും പ്രധാന സ്രോതസ്സാണു മാംസാഹാരം.

ഗർഭിണികൾ മാംസാഹാരം കഴിക്കരുതെന്ന ആയുഷ് മന്ത്രാലയത്തിന്റെ ഉപദേശത്തെക്കുറിച്ചു വായിച്ചപ്പോൾ ആദ്യം ഉള്ളിലുയർന്ന ചോദ്യം ഇതാണ്: ഇന്ത്യയിൽ സമ്പന്നരും അതിസമ്പന്നരും മാത്രമേ ഉള്ളോ? അവർ മാത്രമേ ഗർഭിണികളാകുന്നുള്ളോ? 

ഗർഭകാലത്തു ശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട മാംസ്യവും (പ്രോട്ടീൻ) അയണും ലഭിക്കുന്ന ഏറ്റവും പ്രധാന സ്രോതസ്സാണു മാംസാഹാരം. വില കൂടിയ പ്രോട്ടീൻ ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത കോടിക്കണക്കിനു സ്ത്രീകൾക്ക് ആശ്രയം താരതമ്യേന കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മാംസം മാത്രമാണെന്നോർക്കണം. മാംസത്തിലെ അയൺ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു; എന്നാൽ, സസ്യഭക്ഷണത്തിൽ നിന്നുള്ള അയൺ അത്രപെട്ടെന്നു ഗുണം ചെയ്യുകയുമില്ല. 

അയൺ കുറഞ്ഞാൽ ഉണ്ടാകുന്ന വിളർച്ചയുടെ (അനീമിയ) പിടിയിലാണു നമ്മുടെ പല സ്ത്രീകളും. പലരും അയണിന്റെ കാര്യത്തിൽ വേലിപ്പുറത്തു നിൽക്കുന്നതു പോലെയാണ്. ഗർഭം പോലെയുള്ള ശാരീരിക വ്യതിയാനമെന്തെങ്കിലും ഉണ്ടായാൽ അപ്പോൾ വിളർച്ച പിടികൂടുമെന്ന അവസ്ഥ. ശരീരത്തിന് ഇരുമ്പുസത്ത് ലഭിക്കുന്ന ഭക്ഷണങ്ങൾ ഉറപ്പു വരുത്തുന്നതിനൊപ്പം അയൺ ഗുളികകളും കൂടി നൽകിയാണു മിക്ക ഗർഭിണികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതു തന്നെ. 

അപ്പോൾ മാംസാഹാരം പാടേ ഒഴിവാക്കണമെന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. മാംസാഹാരം കഴിച്ചു ശീലിച്ചവർ അതു തുടരട്ടെ. മികച്ച ഗുണനിലവാരമുള്ള, ഏറെ പോഷകവും പ്രോട്ടീനുമടങ്ങിയ ഭക്ഷണം കഴിക്കുന്ന സമ്പന്നർക്കു പോലും അനീമിയ ഉണ്ടാകാം എന്നതാണ് ഇന്ത്യയിലെ സ്ഥിതി. അതേസമയം, ഗർഭത്തിന്റെ ആദ്യ കാലങ്ങളിൽ ഛർദിയും മറ്റും അലട്ടുന്നവർക്ക് അവരുടെ നാവിന്റെ രുചിക്കനുസരിച്ചു ഭക്ഷണം ക്രമീകരിക്കാം. മാംസം കഴിച്ചാൽ അസ്വസ്ഥത കൂടുമെങ്കിൽ അത് ഒഴിവാക്കാം. ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ആദ്യ മൂന്നുമാസത്തിനു ശേഷം പക്ഷേ, ആവശ്യത്തിനു മാംസം കഴിക്കുന്നതാണു ഗർഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലത്. 

വില കൂടിയ പ്രോട്ടീൻ ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത കോടിക്കണക്കിനു സ്ത്രീകൾക്ക് ആശ്രയം താരതമ്യേന കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മാംസം മാത്രമാണെന്നോർക്കണം.

സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളവും ദൃഢവുമാകേണ്ട സമയമാണു ഗർഭകാലം. ഗർഭിണിയാകുന്നതു മുതൽ കുഞ്ഞ് ജനിച്ചു മാസങ്ങൾ കഴിയുന്നതുവരെ ലൈംഗികബന്ധമേ പാടില്ലെന്നു പറയുന്നതിന് ഒരടിസ്ഥാനവുമില്ല. അതു മറ്റു പല പ്രശ്നങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യാം. ഭാര്യയും ഭർത്താവും തമ്മിൽ അകൽച്ച കൂട്ടേണ്ട സമയമൊന്നുമല്ലല്ലോ ഇത്. ‌

സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ഏറെ ഊഷ്മളവും ദൃഢവുമാകേണ്ട സമയമാണു ഗർഭകാലം. ഗർഭിണിയാകുന്നതു മുതൽ കുഞ്ഞ് ജനിച്ചു മാസങ്ങൾ കഴിയുന്നതുവരെ ലൈംഗികബന്ധമേ പാടില്ലെന്നു പറയുന്നതിന് ഒരടിസ്ഥാനവുമില്ല.

ബന്ധപ്പെടലുകളുടെ എണ്ണം കുറയ്ക്കാം. ആദ്യ മൂന്നുമാസത്തിലും അവസാന മൂന്നുമാസത്തിലും മിതമായി മാത്രമേ ബന്ധം ആകാവൂ. നേരത്തെ ഗർഭം അലസിയിട്ടുള്ളവരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളോ സങ്കീർണതകളോ ഉള്ളവരോടും ഇക്കാലയളവിൽ ലൈംഗികബന്ധം പാടില്ലെന്നു പറയാറുണ്ട്. നല്ല കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു ലഘുലേഖയായി നൽകിയിട്ടുള്ളതെന്നാണ് ആയുഷ് മന്ത്രാലയം പറയുന്നത്. 

നല്ല കുഞ്ഞുങ്ങൾ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന വലിയ ചോദ്യം അവിടെ ഉയരുന്നു. വെളുത്ത കുഞ്ഞ് മാത്രമാണോ നല്ല കുഞ്ഞ്? കുഞ്ഞ് കറുത്തിരുന്നാൽ എന്താണു കുഴപ്പം? ഇന്ത്യയിൽ ദ്രാവിഡരുടെ നിറം കറുപ്പാണ്. അതു താഴ്ന്നതാണെന്നും വെളുത്തനിറം മാത്രമാണ് ഉന്നതമെന്നും ചിന്തിക്കുന്നതേ വിഡ്ഢിത്തം. ആരോഗ്യമുള്ള, ചിന്താശേഷിയുള്ള, മിടുക്കരായ പുതുതലമുറയെ ആണു നമുക്ക് ആവശ്യം. 

(പ്രമുഖ സാഹിത്യകാരിയും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഗൈനക്കോളജി പ്രഫസറുമാണു ലേഖിക)