നവജാത ശിശുവിനെ പതിനായിരം രൂപയ്ക്കു അമ്മ വിറ്റു ; കാരണം?

പതിനായിരം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.

അമിത മദ്യപാനിയായ ഭർത്താവിൽ നിന്ന് രക്ഷതേടി കൈക്കുഞ്ഞിനെ ദമ്പതികൾക്ക് വിറ്റ ഹൈദരാബാദുകാരിയായ 21കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്കന്തരബാദിലാണ് സംഭവം. രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ പതിനായിരം രൂപയ്ക്കാണ് തുക്കറാംഗേറ്റ് സ്വദേശിയായ പി. കവിത വിറ്റതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കണ്ടെടുത്ത് പൊലീസ് ശിശുഗൃഹത്തിലേക്ക് മാറ്റി.



കൽപ്പണിക്കാരനായ പി. രാജുവിനെ ഒരുവർഷം മുമ്പാണ് കവിത കല്ല്യാണം കഴിച്ചത്. ഇയാൾ അമിതമായി മദ്യപിക്കുന്നയാളാണെന്ന് കവിത പറയുന്നു. രാജുവിനെ കൊണ്ട് കുഞ്ഞിനെ നന്നായി നോക്കാ നാവില്ലെന്ന് ചിന്തിച്ച യുവതി അവനെ ഉപേക്ഷിക്കാൻ തീരുമാനി ക്കുകയായിരുന്നു. ഇതിനായി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ കുഞ്ഞുമായെത്തി. ഈ സമയം എം. സുമലത എന്ന സ്ത്രീ അടുത്തുകൂടി കാര്യങ്ങൾ തിരക്കി. കുഞ്ഞിനെ ഉപേക്ഷിക്കേണ്ടെ ന്നും പണത്തിന് വിൽക്കാമെന്നും ഇവരാണ് നി‌ർദേശിച്ചതെന്ന് ഇൻസ്പെക്ടർ ജി. രമേഷ് പറഞ്ഞു.

പരിചയത്തിലുള്ള കുട്ടികളില്ലാത്ത ദമ്പതിമാരായ അഞ്ജലി–രമേഷ് എന്നിവരുമായി സുമലത ബന്ധപ്പെട്ടു. അധ്യാപകനായ രമേഷ് പണം തരാമെന്ന് സമ്മതിച്ചു. തുടർന്ന് ഇക്കഴിഞ്ഞ നാലിന് കുഞ്ഞിനെ കൈമാറുകയുമായിരുന്നു.

കവിത തിരിച്ച് വീട്ടിലെത്തിയപ്പോൾ കുഞ്ഞ് എവിടെയാണെന്ന് ഭർത്താവ് തിരക്കി. വിറ്റെന്ന് പറഞ്ഞപ്പോൾ ഇയാൾ പൊലീസിൽ പരാതി കൊടുത്തു. കവിത, അഞ്ജലി, രമേഷ്, ഇടനിലക്കാരി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.