അപമര്യാദയായി പെരുമാറിയവനെക്കൊണ്ട് കാലുപിടിപ്പിച്ച് മാപ്പു പറയിച്ച് എയർഹോസ്റ്റസ്

ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

ഹൈദരാബാദ് : സ്ത്രീകളോട് മേലിൽ അപമര്യാദയായി പെരുമാറില്ലെന്നു പറഞ്ഞ് എയർഹോസ്റ്റസിന്റെ കാലുപിടിച്ച് മാപ്പുപറയുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന എയർഹോസ്റ്റസിനോട് മദ്യലഹരിയിലായിരുന്ന രണ്ടു യുവാക്കൾ അപമര്യാദയായി പെരുമാറി.

ഇൻഡിഗോ എയർലൈൻസിൽ ജോലിചെയ്യുന്ന എയർഹോസ്റ്റസ് ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തിയ പൊലീസ് എയർപോർട്ട് ഉദ്യോഗസ്ഥരുടെ അനുമതിയോടെ യുവാക്കളെ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഭരത് എന്നും കല്യാൺ എന്നും പേരുള്ള യുവാക്കളാണ് വിഡിയോയിലേത് എന്ന് തിരിച്ചറിഞ്ഞിട്ടുള്ളൂ. സംഭവസ്ഥലത്ത് പൊലീസ് എത്തിയതു മുതൽ ഇരുവരും യുവതിയോട് മാപ്പപേക്ഷിച്ചു. പിന്നീട് പൊലീസ് ഔട്ട്പോസ്റ്റിൽവെച്ച് യുവാവ് വീണ്ടും മാപ്പപേക്ഷിച്ചപ്പോൾ തന്റെ കാലിൽവീണ് മാപ്പുപറയാൻ യുവതി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ എയർഹോസ്റ്റസിന്റെ കാലിൽ വീണ് യുവാവ് മാപ്പുപറയുകയും മേലിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ലെന്ന് സത്യം ചെയ്യുകയും ചെയ്തു.