12 വയസ്സുകാരി പീഡനത്തിനിരയായി; ബന്ധുക്കളറിഞ്ഞത് വാട്സാപ്പിലൂടെ

പ്രതീകാത്മക ചിത്രം.

ബുദ്ധിവളർച്ചയില്ലാത്ത 12 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായ വിവരം ബന്ധുക്കളറിഞ്ഞത് വാട്സാപ്പ് വിഡിയോയിലൂടെ. ഡൽഹിയിലാണ് സംഭവം. വാട്സാപ് വിഡിയോയിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :- പെൺകുട്ടിയുടെ അയൽക്കാരനും സുഹൃത്തുക്കളും ചേർന്നാണ് കൃത്യം നടത്തിയത്. പെൺകുട്ടിയുടെ അയൽക്കാരനായ ബണ്ടി എന്ന യുവാവ് പെൺകുട്ടിയേയും കൊണ്ട് കമ്മ്യൂണിറ്റി സെന്ററിലെത്തുകയും അവിടെവെച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം ബണ്ടിയുടെ സുഹൃത്തുക്കൾ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ലഭിച്ച വാട്സാപ് സന്ദേശത്തിലൂടെയാണ് അവർ പെൺകുട്ടിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചറിയുന്നതും സംഭവം നടന്ന സ്ഥലമുൾപ്പെടെ തിരിച്ചറിഞ്ഞ് പൊലീസിൽ പരാതിപ്പെട്ടതും.

കേസ് പിൻവലിക്കാൻ പ്രതികളുടെ വീട്ടുകാർ തങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ഉന്നതരുമായി പിടിപാടുള്ള പ്രതികളും കുടുംബവും നാടുവിട്ടുപോകണമെന്നു പോലും തങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു.

പെണ്‍കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തുന്ന വാർത്തകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റവാളികൾ എത്ര പിടിപാടുള്ളവരാണെങ്കിലും രക്ഷപെടാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്നു പ്രതികളും കസ്റ്റഡയിലുണ്ടെന്നും പോസ്കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.