സഹായം അഭ്യർഥിച്ച് പെൺകുട്ടികൾ വിളിച്ചു; 11 പേരെത്തി മാനഭംഗപ്പെടുത്തി

സഹായം അഭ്യർഥിച്ച പെൺകുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കി. ജാർഖണ്ഡ് ലോഹർദഹയിൽ അയൽവാസിക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളാണ് മാനഭംഗത്തിനിരയായത്.

ബൈക്ക് കേടായതിനെത്തുടർന്ന് പെൺകുട്ടികളിൽ ഒരാൾ സഹായത്തിനായി സുഹൃത്തിന് ഫോൺചെയ്തു. അയാൾ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പതിനൊന്നംഗ സംഘം അയൽവാസിയെ മർദിച്ചവശനാക്കിയശേഷം പെൺകുട്ടികളെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. 11 പേരെയും അറസ്റ്റ് ചെയ്തു. 

ഈ മാസം 16–ാം തീയതിയാണു ക്രൂരമായ സംഭവം നടന്നത്. പെൺകുട്ടികളെ ഉപദ്രവിച്ച 11 അംഗ സംഘം മൊബൈൽഫോൺ തട്ടിയെടുത്തു. ഫോൺ പിന്നീട് പ്രതികളിൽ ഒരാളുടെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തു. സദർ പൊലീസ് സ്റ്റേഷനിലാണ് പരാതി സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.