ആൾദൈവം ചമഞ്ഞ് യുവതിയെ മാനഭംഗപ്പെടുത്തിയത് 3 വർഷം: ഒടുവിൽ

പ്രതീകാത്മക ചിത്രം

‘ബാധ’ ഒഴിപ്പിക്കാനെന്ന നാട്യത്തിൽ മുപ്പത്തിയഞ്ചുകാരിയായ യുവതിയെ വർഷങ്ങളോളം തുടർച്ചയായി മാനഭംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും അറസ്റ്റിൽ. രാജ്യത്തെ മഹാനഗരമായ മുംബൈയിൽ താനെ പ്രദേശത്താണ് സംഭവം നടന്നത്. സ്വയം പ്രഖ്യാപിത ആൾദൈവമായി വിശേഷിപ്പിക്കുന്നയാളാണ് സംഭവത്തിലെ വില്ലൻ. ആൾദൈവം ചമഞ്ഞയാളുടെ ഭാര്യയും കൂട്ടുപ്രതിയാണ്. മാനഭംഗത്തിന് ഒത്താശ ചെയ്തതിനുപുറമെ യുവതിയെ പീഡിപ്പിക്കുന്നതിന്റെ വിഡിയോ പകർത്താനും അവർ കൂട്ടുനിന്നു. രണ്ടുപേരും കൂടി യുവതിയെ കബളിപ്പിച്ച് രണ്ടുലക്ഷത്തോളം രൂപയും തട്ടിയെടുത്തു.

ഒരു ബന്ധു പറഞ്ഞാണ് ഇരയായ യുവതി നൂർ ഷെയ്ഖ് എന്ന ആൾദൈവത്തെക്കുറിച്ച് അറിയുന്നത്. ദഹിസർ എന്ന സ്ഥലത്താണ് യുവതി താമസിക്കുന്നത്. ബാബ എന്നാണ് നൂർ ഷെയ്ഖ് അറിയപ്പെടുന്നത്. തന്നെ വന്നുകണ്ട യുവതി ശാപത്തിന്റെ ഇരയാണെന്നു ബാബ അവരെ വിശ്വസിപ്പിച്ചു. ബാധ കൂടിയിരിക്കുകയാണ്. ഒഴിപ്പിക്കാൻ ചില ആചാരങ്ങൾ അനുഷ്ഠിക്കണം.

ചെലവേറിയ പൂജകളും ചെയ്യണം. തുടക്കത്തിൽ ഒരുലക്ഷത്തിനാൽപ്പത്തിയെണ്ണായിരം രൂപ ബാബ യുവതിയിൽനിന്നു കൈപ്പറ്റി. പിന്നീട് യുവതിയുടെ അമ്മയിൽനിന്ന് 30,000 രൂപയും വാങ്ങി. യുവതിയുടെ ഭർത്താവിന്റെ അമ്മ നടത്തിയ ദുർമന്ത്രവാദത്തെത്തുടർന്നാണ് യുവതി കഷ്ടപ്പെടുന്നതെന്ന് ബാബയുടെ സഹായിയായി ചമഞ്ഞ ഭാര്യ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. 2015–18 കാലത്ത് മൂന്നുവർഷത്തോളം ബാബ യുവതിയെ നിരന്തരമായി പീഡിപ്പിച്ചു. പീഡനശ്രമം ചെറുത്തപ്പോൾ നഗ്നവിഡിയോകൾ തങ്ങളുടെ കൈവശമുണ്ടെന്നും എതിർത്താൽ അവ പ്രചരിപ്പിക്കുമെന്നും ബാബയുടെ ഭാര്യ റുബീന ഭീഷണിപ്പെടുത്തി.

വർഷങ്ങളോളം നീണ്ട പീഡനം സഹിക്കാനാവാതെ വന്നതിനെത്തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ‌ ബാബയ്ക്കും ഭാര്യ റുബീനയ്ക്കും എതിരെ മാനഭംഗം, പീഡനം, കബളിപ്പിക്കൽ എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിൽ കേസ് ചാർജ് ചെയ്തു. രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് വിശദമായ അന്വേഷണവും തുടങ്ങി.