ലൈംഗികാക്രമണം ചെറുക്കാൻ പൊതുവെ എന്തൊക്കെ പ്രതിരോധമാർഗങ്ങളാണു സ്വീകരിക്കുന്നത്? വലിയ തോതിലുള്ള പ്രതികരണമോ പിന്തുണയോ മോഹിച്ചല്ല ജാക്സൻ കാറ്റ്സ് എന്ന ഗവേഷക സമൂഹമാധ്യമത്തിൽ ഇങ്ങനെയൊരു ചോദ്യം പോസ്റ്റ് ചെയ്തത്. തന്നെ അലട്ടിയ, സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിൽ സമൂഹം പൊതുവെ എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻവേണ്ടി. പക്ഷേ, അദ്ഭുതപ്പെടുത്തു ന്നതായിരുന്നു പ്രതികരണം.
ചോദ്യത്തിനു ലഭിച്ച ഉത്തരങ്ങൾ സമാഹരിച്ച് ജെന്നിഫർ റൈറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ദിവസേനയെന്നോണം ഇവയെല്ലാം തങ്ങളും സ്വീകരിക്കുന്ന മാർഗങ്ങൾതന്നെയെന്ന് ആയിരക്കണക്കിനു സ്ത്രീകൾ മറുപടി നൽകി. മുപ്പതിനായിരത്തിൽക്കൂടുതൽ പേർ ജെന്നിഫറിന്റെ ട്വീറ്റ് ഷെയർ ചെയ്തു. അരലക്ഷത്തിലേറെ പേർ ലൈക്ക് ചെയ്തു. വീണ്ടും വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് പോസ്റ്റ്. ആക്രമണത്തെ ചെറുക്കാൻ സ്ത്രീ പുരുഷന്മാർ സ്വീകരിക്കുന്ന ചിസ മുൻകരുതലുകൾ ഇവയാണ്.
കാറിൽ കയറുന്നതിനുമുമ്പ് എപ്പോഴും പിൻസീറ്റ് പരിശോധിക്കുക.
താക്കോൽ ശക്തമായ ഒരു ആയുധമായി കൊണ്ടുനടക്കുക.
സെൽഫോൺ കൂടെക്കരുതുക.
രാത്രികളിൽ ജോഗിങ് നടത്താതിരിക്കുക.
ചൂടു കൂടിയ രാത്രികളിൽപ്പോലും ഉറങ്ങുമ്പോൾ ജനാല അടച്ചുവെന്ന് ഉറപ്പാക്കുക.
അമിതമായി മദ്യപിക്കാതിരിക്കുക.
പകുതി കുടിച്ച ഗ്ലാസ് താഴെവച്ച് എവിടെയെങ്കിലും പോയിട്ടു തിരിച്ചുവന്ന് അതേ ഗ്ലാസിൽ ബാക്കിയുള്ളതു കുടിക്കാതിരിക്കുക.
വലിയൊരു നായയെ വീട്ടിൽ വളർത്തുക.
കുരുമുളകു സ്പ്രേ കൂടെക്കരുതുക.
ഫോൺ മെഷീനിൽ മറുപടി പറയാൻവേണ്ടി പുരുഷശബ്ദം റെക്കോർഡ് ചെയ്തുവയ്ക്കുക.
വെളിച്ചമുള്ള സ്ഥലങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യുക.
എല്ലാ ദിവസവും ഒരേ വഴിയിലൂടെ മാത്രം വീട്ടിലേക്കു തിരിച്ചുവരാതിരിക്കുക.
ധരിക്കുന്ന വസ്ത്രം എന്താണെന്ന് ഉറപ്പാക്കുക.
വഴിയോരങ്ങളിലെ വിശ്രമ സങ്കേതങ്ങൾ ഉപയോഗപ്പെടുത്താതിരിക്കുക.
വീട്ടിൽ നിർബന്ധമായും ഒരു അലാം സിസ്റ്റം ഘടിപ്പിക്കുക.
പകൽസമയത്തുപോലും മരങ്ങൾ അധികം വളർന്നുനിൽക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കുക.
ഒറ്റയ്ക്കു പോകുന്നതിനുപകരം കൂട്ടമായി മാത്രം യാത്ര ചെയ്യുക.
പുരുഷൻമാരെ ആദ്യമായി കണ്ടുമുട്ടേണ്ടിവരുമ്പോൾ പൊതുസ്ഥലത്തുവച്ചാക്കുക.
വാഹനത്തിൽ കയറുന്നതിനുമുമ്പ് കാശ് കയ്യിലുണ്ടെന്ന് ഉറപ്പാക്കുക.
തെരുവിൽ കാണുന്ന പുരുഷൻമാരുടെ കണ്ണുകളിലേക്കു തുറിച്ചുനോക്കാതിരിക്കുക.
പ്രതികരണമായി വന്ന നീണ്ട ലിസ്റ്റ് കണ്ടിട്ട് പല സ്ത്രീകളും പറഞ്ഞത് ഒരേ കാര്യം– ഇതെല്ലാം ഞങ്ങളും സ്വീകരിക്കുന്ന പതിവു കാര്യങ്ങൾ മാത്രം. പുതുമയില്ല.
അസ്വസ്ഥതയുളവാക്കുന്നതാണ് ലിസ്റ്റ്; പക്ഷേ, യാഥാർഥ്യം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
പരിഗണിക്കേണ്ട പല കാര്യങ്ങളും ലിസ്റ്റിൽ ഉണ്ടെന്നു പ്രതികരിച്ചവരും ഉണ്ട്.
പേടിപ്പെടുത്തുന്നതെങ്കിലും യാഥാർഥ്യം തന്നെ. ഞാനും ഇവയൊക്കെ സ്വീകരിക്കാറുണ്ടെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല...എന്നു പ്രതികരിച്ചവരും ഉണ്ട്.