Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലോകിന്റെ ആ സ്വഭാവം പരസ്യമായ രഹസ്യമാണ്: ഹിമാനി ശിവ്പുരി

himani-shivpuri-01 ഹിമാനി ശിവ്പുരി

ഹിന്ദി ചലച്ചിത്ര നടൻ അലോക് നാഥിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അതിശയമില്ലെന്നും മദ്യലഹരിയിൽ അലോക് അസഹനീയ പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്നുതു പരസ്യമാണെന്നും വെളിപ്പെടുത്തൽ. അലോകിനൊപ്പം അഭിനയിച്ചിട്ടുള്ള നടി ഹിമാനി ശിവ്പുരിയാണ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. 

സൗമ്യനായി പെരുമാറുന്ന അലോക് നാഥ് മദ്യം കഴിക്കുന്നതോടെ മറ്റൊരു വ്യക്തിയായി മാറുമെന്നാണ് ഹിമാനിയുടെ സാക്ഷ്യപ്പെടുത്തൽ. സ്വഭാവഗുണമുള്ള പുരുഷവേഷങ്ങളിലൂടെ പ്രശസ്തനായ അലോക് നാഥിന്റെ വ്യക്തിത്വത്തിലെ ഇരുണ്ട വശങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ഹിന്ദി സിനിമാ ലോകം ഞെട്ടലോടെയാണു കേൾക്കുന്നത്. ഇന്ത്യയിലെ മീടൂ മുന്നേറ്റത്തിന്റെ ഭാഗമായി അലോകിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചതു വിന്റ നന്ദ. അലോക് നാഥ് തന്നെ പീഡിപ്പിച്ചകാര്യം ഭാര്യ അഷു സിങ്ങിനോടു പറഞ്ഞിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഒരു വനിതാ പത്രപ്രവർത്തകയും സന്ധ്യ മൃദുൽ എന്ന നടിയും നടനെതിരെ രംഗത്തുവന്നു. തുടരുന്ന ആരോപണങ്ങളിൽ പുതിയ അധ്യായമായിരിക്കുകയാണ് ഹിമാനിയുടെ തുറന്നുപറച്ചിലുകൾ. 

അലോക് നാഥിന്റെ ഭാഗത്തുനിന്ന് പീഡനം ഉണ്ടായിട്ടുണ്ടെങ്കിൽ അതു തീർത്തും മോശമാണ്. ഒരു സ്ത്രീയെയും നിർബന്ധിപ്പിച്ച് ഒന്നും ചെയ്യിക്കാനാവില്ല. പ്രത്യേകിച്ചും അധികാരത്തിന്റെയും പദവിയുടെയും അഹങ്കാരത്തിൽ. സ്ത്രീകൾക്ക് അത്തരം പെരുമാറ്റം സഹിക്കാനാകില്ല– ഹിമാനി പറയുന്നു. 

രാത്രിയിലും പകലും രണ്ടു വ്യക്തിത്വമുള്ള ചില കഥാപാത്രങ്ങളെപ്പോലെയാണ് അലോകിന്റെ പെരുമാറ്റമെന്നും ഹിമാനിക്കു പരാതിയുണ്ട്. പകൽസമയത്തു ഷൂട്ടിങ്ങിലായിരിക്കുമ്പോൾ അലോക് സൗമ്യനാണ്. മൃദുവായി മാത്രമെ പെരുമാറൂ. പക്ഷേ, മദ്യം അകത്തുചെന്നാൽ അദ്ദേഹം വേറൊരു മനുഷ്യനായി മാറും. പൂർണമായി മറ്റൊരാളാകും. അലോക് നാഥിനൊപ്പം ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പല നടികളും പരാതി പറയുന്നതു താൻ കേട്ടിട്ടുണ്ടെന്നും ഹിമാനി പറയുന്നു. 

ഒരിക്കൽ വിമാനത്തിൽവച്ച് അലോകിന്റെ അപമര്യാദയോടെയുള്ള പെരുമാറ്റത്തിനു താൻ സാക്ഷിയായിട്ടുണ്ടെന്നും ഹിമാനി പറയുന്നു. ദുബായിൽ ഒരു പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ അലോക് മദ്യപിച്ച് മോശമായി പെരുമാറിയിരുന്നു. വിമാനത്തിൽവച്ചായിരുന്നു അത്. അന്നദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഭാര്യ അതീവദുഃഖിതയായി കാണപ്പെട്ടു. ഒരിക്കൽ വിമാനത്തിനുള്ളിൽവച്ച് പരസ്യമായി മൂത്രമൊഴിച്ച അലോകിനെ പുറത്തിറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ടെന്നും ഹിമാനി വെളിപ്പെടുത്തുന്നു. അലോക് നാഥ് മോശമായി പെരുമാറുന്നു എന്നത് ഒരു യാഥാർഥ്യമാണ്. മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ഇക്കാര്യമെല്ലാം അറിയാം. 

ആരോപണങ്ങൾ വർധിച്ചതിനെത്തുടർന്ന് അലോക് അംഗമായ ചില സിനിമാ സംഘടനകൾ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതുവരെയും നിയമനടപടികൾ തുടങ്ങിയിട്ടുമില്ല. 

തുറന്നുപറച്ചിലുമായി മുന്നോട്ടുവന്ന് മൂ ടൂ വിനെ സജീവമാക്കിയ തനുശ്രീ ദത്തയെയും വിന്റ നന്ദയെയും ഹിമാനി അഭിനന്ദിച്ചു. ഏതു സംഭവത്തിലും എപ്പോഴും ഇരകളാക്കപ്പെടുന്നതു സ്ത്രീകളാണ്. സമൂഹം അവർക്കുനേരെയാണു വിരൽ ചൂണ്ടുന്നത്. 

സിനിമാ രംഗത്ത് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് സമയമാകുമ്പോൾ എല്ലാം വെളിപ്പെടുത്തുമെന്നായിരുന്നു ഹിമാനിയുടെ മറുപടി. ചിലരെക്കുറിച്ചു പറയാനുണ്ട്. അവർ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. ഒരാളൊന്നുമല്ല, ഒന്നിലധികം പേർ. കരിയറിന്റെ തുടക്കത്തിലാണ് എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്– ഹിമാനി പറയുന്നു.