മുളക്കുഴയിൽ ജലവിതരണം നിലച്ചിട്ട് ഒരാഴ്ച: സമരം ചെയ്തു ബിജെപി
Mail This Article
മുളക്കുഴ∙ പഞ്ചായത്തിൽ ശുദ്ധജലവിതരണം നിലച്ചിട്ട് ഒരാഴ്ചയായിട്ടും നടപടിയില്ലെന്ന് ആരോപിച്ചു ബിജെപി അംഗങ്ങൾ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. 2022 മുതൽ ഇതുവരെ വിതരണക്കാരന് ആകെ 21 ലക്ഷം രൂപ കുടിശിക നൽകാനുണ്ടെന്നും ഇതേത്തുടർന്നാണു വിതരണം നിർത്തിവച്ചതെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രമോദ് കാരയ്ക്കാട് ആരോപിച്ചു. പ്രമോദ് കാരയ്ക്കാടിനു പുറമെ സ്മിത വട്ടയത്തിൽ, പി.ജി. പ്രിജിലിയ, പുഷ്പകുമാരി എന്നിവരും സമരത്തിൽ പങ്കെടുത്തു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, സെക്രട്ടറി വിനിജ സുനിൽ, മണ്ഡലം കമ്മിറ്റിയംഗം കെ.ആർ. അനന്തൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശരത്ത് ശ്യാം എന്നിവർ പിന്തുണയുമായി എത്തി. അതേസമയം ഡ്രൈവർമാർക്ക് അസൗകര്യം ഉള്ളതിനാലാണ് ഇന്നലെ വിതരണം നടത്താതിരുന്നതെന്നും ഇന്നു വിതരണം പുനരാരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ പറഞ്ഞു. കുടിശിക തുക നൽകാനുള്ള നടപടികൾ സ്വീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.