കള്ളക്കടൽ, പരിഭ്രാന്തി: പുന്നപ്ര, പുറക്കാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിൽ കടലാക്രമണം
Mail This Article
അമ്പലപ്പുഴ ∙ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പുന്നപ്രയിലും പുറക്കാട് തീരത്തും കയറി. പുന്നപ്ര ചള്ളി ഫിഷ്‌ലാന്റിങ് സെന്ററിലേക്ക് വെള്ളം കയറിയത് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടാക്കി. വള്ളവും വലയും സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. ഇന്നലെ വൈകിട്ടാണ് തിരമാലകൾ ശക്തമായി തീരത്തേക്ക് കയറിയത്. പുറക്കാട്,പുന്തല, പഴയങ്ങാടി തീരത്ത് കടൽഭിത്തി കവിഞ്ഞും കടൽ വീടുകൾക്ക് സമീപത്തേക്ക് കയറി.
കടൽഭിത്തിയുടെ അടിഭാഗത്തെ മണലെല്ലാം തിരമാലകൾ കവർന്നു . കടൽഭിത്തി താഴ്ന്ന ഭാഗങ്ങളും പുറക്കാട് തീരത്തു കാണാം. ചില കുടുംബങ്ങൾ വീട്ടിൽ നിന്നിറങ്ങി ദേശീയപാതയ്ക്ക് കിഴക്ക് ബന്ധുവീടുകളിൽ അഭയം തേടി. മറ്റു ചിലർ വീട്ടിൽ തന്നെ കഴിഞ്ഞു. മത്സ്യബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പു കൂടി വന്നതോടെ ജോലിക്കു പോകാനും കഴിയുന്നില്ലെന്ന് തീരദേശവാസികൾ പറയുന്നു.
പുലിമുട്ട് നിർമാണവും കടൽഭിത്തിയുടെ വാർഷിക അറ്റകുറ്റപ്പണികളും പ്രഖ്യാപനത്തിൽ ഒതുങ്ങി. തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങൾ തൊഴിലാളികൾ കുറച്ചു കൂടി കിഴക്ക് ഭാഗത്തേക്ക് മാറ്റി.കള്ളക്കടൽ പ്രതിഭാസം ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളിലും ദുരിതം വിതച്ചു. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് വടക്കുമുതൽ കാർത്തിക ജംക്‌ഷൻ വരെയും പത്തിശേരിൽ ജംക്‌ഷനു വടക്കുഭാഗത്തും കടലാക്രമണമുണ്ടായി. തീരദേശ റോഡുകളിൽ വെള്ളം കയറി. പലയിടത്തും റോഡ് മണ്ണിനടിയിലായി. ഒട്ടേറെ വീടുകളിൽ വെള്ളം കയറി.