നെല്ലു സംഭരണം വൈകുന്നു; കർഷകർ മില്ലുകാരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച
Mail This Article
ഹരിപ്പാട്∙ പള്ളിപ്പാട് വഴുതാനം കരിയിൽ പാടശേഖരത്തിലെ നെല്ലു സംഭരണം വൈകുന്നു. കർഷകർ നെല്ല് ഉണക്കി മില്ലുകാരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. മില്ലുകാർ വന്ന് നെല്ല് പരിശോധിച്ചിട്ട് പതിരു കൂടുതലാണെന്നു പരാതി പറഞ്ഞു. പിന്നീട് നെല്ല് വേണ്ടെന്ന് അവർ ഉദ്യോഗസ്ഥരെ അറിയിച്ചു.കൊയ്ത്ത് കഴിഞ്ഞ് നെല്ല് ഉണക്കി പാടശേഖരങ്ങളിൽ ഇട്ടിരിക്കുകയാണ്. വേനൽമഴയിൽ പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ലു ഈർപ്പം തട്ടി നശിച്ച് പോകാൻ സാധ്യതയുള്ളതായി കർഷകർ പറഞ്ഞു.
കരിയിൽ പാടശേഖരത്തിലെ 110 ഏക്കറിലെ നെല്ലാണ് മില്ലുകാർ എത്താഞ്ഞതിനെ തുടർന്ന് പാടശേഖരങ്ങളിൽ കിടക്കുന്നത്. രമേശ് ചെന്നിത്തല എംഎൽഎയുടെ നിർദേശത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, താലൂക്ക് വികസന സമിതി അംഗ വി. ഷുക്കൂർ, ആർ. കെ. സുധീർ, സാജൻ പനയറ എന്നിവർ പാടശേഖര സമിതി പ്രസിഡന്റ് വാസുദേവൻ, സെക്രട്ടറി പത്മകുമാർ എന്നിവരുമായി സംസാരിച്ചു. തുടർന്നു കർഷകരുടെ പരാതികൾ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്നു മില്ലുകാർ എത്തി നെല്ലു സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കൃഷി ഓഫിസർ അറിയിച്ചു.