മണൽച്ചാക്ക് നിരത്തൽ: ഉറപ്പു തേടി തീരദേശം; റോഡിലെ മണൽ മാറ്റാൻ എത്തിയ യന്ത്രം തടഞ്ഞ് നാട്ടുകാർ
Mail This Article
മുതുകുളം∙തൃക്കുന്നപ്പുഴയിൽ തീരദേശ റോഡിൽ അടിഞ്ഞ മണൽ മാറ്റാൻ എത്തിയ പൊതുമരാമത്ത് വകുപ്പിന്റെ ജെസിബി നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണ്ണ് മാറ്റാൻ വാഹനം എത്തിച്ചത്. എന്നാൽ മണൽ ചാക്കുകൾ നിരത്തുന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിച്ച ശേഷമേ മണൽ മാറ്റാൻ അനുവദിക്കുകയുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കം ഉണ്ടായി.വൻ പൊലീസ് സന്നാഹം സ്ഥലത്ത് നില ഉറപ്പിച്ചിരുന്നു. തുടർന്ന്, ഒരാഴ്ചയ്ക്കുള്ളിൽ തൃക്കുന്നപ്പുഴയിൽ മണൽ ചാക്കുകൾ നിരത്താമെന്ന് കാർത്തികപ്പള്ളി തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിനെ തുടർന്ന് നാട്ടുകാർ മണൽ നീക്കാൻ അനുവദിച്ചു.
മണൽ ചാക്കുകൾ നിരത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്ന് ആദ്യഘട്ടമായി 4 ലക്ഷം രൂപ തൃക്കുന്നപ്പുഴ പഞ്ചായത്തിന് കൈമാറും. തുടർന്ന് കൂടുതൽ പണം ആവശ്യമായാൽ, പിന്നീട് ഫണ്ട് നൽകുന്നതിനും തീരുമാനമായി. വൈകിട്ട് മൂത്തേരി മുതൽ ഗെസ്റ്റ് ഹൗസിനു സമീപം വരെ റോഡിൽ അടിഞ്ഞ മണൽ നീക്കം ചെയ്തു. ഇതോടെ തോട്ടപ്പള്ളി– വലിയഴീക്കൽ റൂട്ടിൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിഞ്ഞു.