ADVERTISEMENT

ബെംഗളൂരു∙ ആഡംബര ബസുകൾക്ക് പഞ്ഞമില്ലാത്ത ബെംഗളൂരുവിലെ നിരത്തുകളിൽ ഇന്നലെ കേരള ആർടിസിയുടെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ഗരുഡ പ്രീമിയം ബസായിരുന്നു താരം. ശാന്തിനഗറിലെ ബിഎംടിസി ടെർമിനലിൽ ബസ് എത്തിയപ്പോൾ കർണാടക ആർടിസി, തമിഴ്നാട് എസ്ഇടിസി ജീവനക്കാരിൽ പലർക്കും ആദ്യം സംശയം വിനോദസഞ്ചാരികൾക്കുള്ള കാരവനാണോ എന്നാണ്. ഹൈഡ്രോളിക് ലിഫ്റ്റിൽ ഇറങ്ങുന്ന യാത്രക്കാരെ കണ്ടപ്പോൾ കാഴ്ചക്കാരുടെ എണ്ണം കൂടി. കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് റൂട്ടിലെ പുത്തൻ വണ്ടിക്കൊപ്പം സെൽഫിയെടുക്കാനും സൗകര്യങ്ങൾ വീക്ഷിക്കാനുമുള്ള തിരക്കായി പിന്നെ. 

കേരള ആർടിസിയുടെ ബെംഗളൂരു– കോഴിക്കോട്  പ്രീമിയം ഗരുഡ എസി ബസിൽ ശാന്തിനഗർ ബസ് 
ടെർമിനലിൽ നിന്ന് കയറുന്ന യാത്രക്കാർ
കേരള ആർടിസിയുടെ ബെംഗളൂരു– കോഴിക്കോട് പ്രീമിയം ഗരുഡ എസി ബസിൽ ശാന്തിനഗർ ബസ് ടെർമിനലിൽ നിന്ന് കയറുന്ന യാത്രക്കാർ

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ യാത്ര വൈകിയെങ്കിലും സുഖയാത്രയുടെ കാര്യത്തിൽ യാത്രക്കാർക്ക് മറിച്ചൊരു അഭിപ്രായം ഇല്ല. കോഴിക്കോട് നിന്ന് ഒന്നര മണിക്കൂർ വൈകി പുറപ്പെട്ട് ബസ് ബെംഗളൂരു നഗര അതിർത്തിയായ ബിഡദിയിലെത്തിയപ്പോഴേക്കും നട്ടുച്ചയായി. മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെർമിനൽ പിന്നിട്ട് അവസാന സ്റ്റോപ്പായ ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിലെത്തിയപ്പോൾ സമയം 1.30 കഴിഞ്ഞു. 

വൃത്തിയാക്കി മടക്കം 
ട്രിപ് കഴിഞ്ഞ് ബസ് പോയത് ശാന്തിനഗറിലെ കർണാടക ആർടിസിയുടെ സെൻട്രൽ ഡിപ്പോയിലേക്ക്, ശുചീകരണത്തിന്. കേരള ആർടിസിയുടെ ബെംഗളൂരു ഓപ്പറേറ്റിങ് സെന്ററിലെ ജീവനക്കാർ സഹായത്തിന് എത്തി. ഇവിടെ കർണാടക ആർടിസി ജീവനക്കാരെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ശുചിമുറി, വാഷ്ബേസിൻ, ബസിന്റെ ഉൾവശം വൃത്തിയാക്കൽ എന്നിവയ്ക്ക് പുറമേ ടാങ്കിൽ വെള്ളം നിറയ്ക്കലും കഴിഞ്ഞ് ബസ് മടക്ക സർവീസിനായി ഒന്നാം ടെർമിനലിലെത്തിയപ്പോൾ സമയം 3. 

മുഴുവൻ സീറ്റുകളും നിറഞ്ഞു
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസിലും മുഴുവൻ സീറ്റുകളിലും നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായിരുന്നു. 45 മിനിറ്റ് വൈകി 3.15നാണ് ശാന്തിനഗറിൽ നിന്ന് പുറപ്പെട്ടത്. കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നവരും ഉണ്ടായിരുന്നു.

ഡോറിന് തകരാറില്ല; സാങ്കേതിക പ്രശ്നം മാത്രം
ഗരുഡ പ്രീമിയത്തിന്റെ കോഴിക്കോട്–ബെംഗളൂരു സർവീസിൽ ബസിന്റെ ഹൈഡ്രോളിക് ഡോർ തുറന്നത് സാങ്കേതിക തകരാറിനെ തുടർന്നാണെന്ന വിശദീകരണവുമായി കേരള ആർടിസി. എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ് ചെയ്തതോടെ ഡോർ മാനുവൽ മോഡിലേക്ക് മാറി. ബത്തേരി ഡിപ്പോയിലെത്തി എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്തതോടെ പ്രശ്നം പരിഹരിച്ചു. ഡോർ തകർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വിശദീകരണത്തിൽ പറയുന്നു.

ടിക്കറ്റ് നിരക്ക്
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് വരെ 1256 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരും ബസിൽ നേരിട്ട് കയറുന്നവരും എൻഡ് ടു എൻഡ് നിരക്ക് തന്നെ നൽകണം. വാരാന്ത്യങ്ങളിലും സമാന നിരക്ക് തന്നെയാണ് ഈടാക്കുന്നത്. 

ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift.com
മൊബൈൽ ആപ്: Ente KSRTC Neo-oprs.

ബസിന്റെ സമയക്രമം
ബെംഗളൂരു–കോഴിക്കോട് 
ശാന്തിനഗർ ബസ് ടെർമിനൽ നിന്ന് ഉച്ചകഴിഞ്ഞ് 2.30ന് പുറപ്പെടും, സാറ്റലൈറ്റ് ബസ് ടെർമിനൽ–2.50, മൈസൂരു –5, ബത്തേരി– 7.25, കൽപറ്റ–8, താമരശ്ശേരി–9.15, കോഴിക്കോട്–രാത്രി 10.

ബസ് സർവീസ് ആരംഭിക്കുന്നത് അറിഞ്ഞതോടെയാണ് പെട്ടെന്ന് യാത്ര പ്ലാൻ ചെയ്തത്. ബസ് വൈകിയെങ്കിലും യാത്ര സുഖമായിരുന്നു. വീൽചെയർ ഉപയോഗിക്കുന്നവർക്ക്  ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് എളുപ്പത്തിൽ കയറാം. ബസ് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സമയം മാറ്റുന്നത് പരിഗണിക്കണം.

കേരള ആർടിസിയെ എന്നും നെഞ്ചിലേറ്റുന്നവരാണ് ബെംഗളൂരു മലയാളികൾ. കാലപ്പഴക്കമേറിയ ബസുകൾക്ക് പകരം പുത്തൻ ബസുകൾ വരുന്നത് കൂടുതൽ പേരെ ആകർഷിക്കും. ഒരു ബസ് തകരാറിലായാൽ പകരം സ്പെയർ ബസ് വരാൻ താമസിക്കുന്നതാണ് സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നത്. ഒറ്റ ബസ് ഉപയോഗിച്ചാണ് ഗരുഡ പ്രീമിയം സർവീസ് നടത്തുന്നത്. ഈ ബസ് തകരാറിലായാൽ പകരം എസി ബസ് ഏർപ്പെടുത്താൻ കഴിയണം. സ്വകാര്യ ബസുകൾ  കൊള്ളനിരക്ക് ഈടാക്കുമ്പോഴും നഗരത്തിലെ സാധാരണക്കാർക്ക്് ആശ്രയം കേരള ആർടിസി ബസുകൾ തന്നെയാണ്. 

കോഴിക്കോട്–ബെംഗളൂരു
കോഴിക്കോട് നിന്ന് പുലർച്ചെ 4ന് പുറപ്പെടും, താമരശ്ശേരി–4.45, കൽപറ്റ–രാവിലെ 6, ബത്തേരി–6.35, മൈസൂരു–9.05, ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനൽ–11.10, ശാന്തിനഗർ ബസ് ടെർമിനൽ–11.30.

ജീവനക്കാർക്ക് കേരളസമാജത്തിന്റെ ആദരം

ബസിന്  കേരളസമാജം കോറമംഗല സോൺ ഭാരവാഹികളുടെ 
നേതൃത്വത്തിൽ നൽകിയ സ്വീകരണം
ബസിന് കേരളസമാജം കോറമംഗല സോൺ ഭാരവാഹികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

കോഴിക്കോട്ടേക്കുള്ള മടക്ക സർവീസിന് തൊട്ടുമുൻപ് സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ പ്രവർത്തകരുടെ നേതൃത്വത്തിൽ ബസ് ജീവനക്കാരെ ആദരിച്ചു. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ഷാജി മോൻ, ജാഫർ എന്നിവരെയാണ് ആദരിച്ചത്. സമാജം ബെംഗളൂരു ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, സോൺ ചെയർമാൻ മധു മേനോൻ, കൺവീനർ കെ.ഷാജു, അടൂർ രാധാകൃഷ്ണൻ, ഉദയ്, ശശിധരൻ, ബാലകൃഷ്ണൻ, അജിത്ത് എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com