സൈക്കിളോടിക്കാൻ പഠിക്കാം; പെഡൽശാലയുണ്ടല്ലോ
Mail This Article
ബെംഗളൂരു∙ സ്ത്രീകൾക്കുള്ള സൈക്കിൾ പരിശീലന പദ്ധതിയായ പെഡൽശാല കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്). റസിഡന്റ്സ്, അപ്പാർട്മെന്റ് അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി കൂടുതൽ സ്ഥലങ്ങളിൽ തുടങ്ങുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. സ്ത്രീകൾ തന്നെ പരിശീലനം നൽകുന്നതിനാൽ കൂടുതൽ പേർ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കബൺ പാർക്കിൽ എല്ലാ ഞായറാഴ്ചയും രാവിലെ 7.30 മുതൽ 9.30 വരെയാണ് പരിശീലനം നൽകുന്നത്. സുരക്ഷിതമായി സൈക്കിൾ ഓടിക്കാൻ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം മാർച്ചിലാണ് പെഡൽശാല ആരംഭിച്ചത്.
ലക്ഷ്യം കാണാതെ സൈക്കിൾ ട്രാക്ക്
നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ സൈക്കിൾ ട്രാക്കുകൾ നിർമിക്കാനുള്ള പദ്ധതി ഇഴയുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡുകളിൽ സൈക്കിൾ ട്രാക്കുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും റേസ് കോഴ്സ്, രാജ്ഭവൻ റോഡുകളിൽ മാത്രമാണ് ട്രാക്കുകളുടെ നിർമാണം പൂർത്തിയായത്. സ്ഥലപരിമിതിയാണ് മറ്റിടങ്ങളിൽ സ്ഥാപിക്കുന്നതിനു തടസ്സമാകുന്നത്. ഔട്ടർറിങ് റോഡിൽ മെട്രോ നിർമാണം പുരോഗമിക്കുന്നതോടെ ഇവിടെ നേരത്തെ നിർമിച്ച സൈക്കിൾ ട്രാക്കുകൾ പൊളിച്ചുമാറ്റിയിരുന്നു. കബൺ റോഡിൽ മണിപ്പാൽ സെന്റർ മുതൽ മിൻസ്ക് സ്ക്വയർ വരെ 4 വർഷം മുൻപ് സൈക്കിൾ ട്രാക്ക് നിർമിച്ചെങ്കിലും സൂചനാ ബോർഡുകൾ ഉൾപ്പെടെ ഇതുവരെയും സ്ഥാപിച്ചിട്ടില്ല.