ദേശീയപാത 66: പറവൂർ പാലം നിർമാണം നിർത്തിവയ്ക്കും
Mail This Article
പറവൂർ ∙ പുതിയ ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന പറവൂർ പാലത്തിന്റെ നിർമാണം നിർത്തിവയ്ക്കുമെന്നു ദേശീയപാത അതോറിറ്റി. പറവൂർ പുഴയ്ക്ക് കുറുകെ പറവൂർ – ചിറ്റാറ്റുകര കരകളെ ബന്ധിപ്പിച്ചു പണിയുന്ന പാലം നിർമാണത്തെക്കുറിച്ച് ആക്ഷേപമുയർന്നതിനെത്തുടർന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അതോറിറ്റി അധികൃതർ ഇക്കാര്യമറിയിച്ചത്. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം നിർമാണം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
ജലസ്രോതസ്സുകൾക്ക് മുകളിലൂടെ നിർമിക്കുന്ന പാലത്തിന് 5 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്നാണ് നിയമം. എന്നാൽ, ഇവിടെ 2.3 മീറ്ററേയുള്ളൂ എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം. വേലിയേറ്റ സമയത്ത് ബോട്ട് കടന്നുപോകില്ല. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ വി.ഇ.അബ്ബാസ്, ദേശീയപാത, ഇറിഗേഷൻ വകുപ്പ്, പറവൂർ നഗരസഭ, ചിറ്റാറ്റുകര പഞ്ചായത്ത്, മുസിരിസ് പൈതൃക പദ്ധതി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കേന്ദ്ര മന്ത്രിക്ക് കത്തയച്ചു
പറവൂർ ∙ പുതിയ പറവൂർ പാലം നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കത്തയച്ചു. മുസിരിസ് പദ്ധതിയെയും ഭാവിയിൽ വരാൻ പോകുന്ന ജല മെട്രോയെയും പാലം നിർമാണം പ്രതികൂലമായി ബാധിക്കുമെന്നും നിയമങ്ങൾ പാലിച്ചല്ല പാലം നിർമിച്ചതെന്നും അപകാത പരിഹരിക്കാൻ കേന്ദ്ര മന്ത്രിയുടെ ഇടപെടൽ വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.