12 വയസ്സുകാരനെ കടിച്ച നായയ്ക്ക് പേവിഷ ബാധ; കുത്തിവയ്പ് എടുക്കാൻ തയാറാകാതെ പരുക്കേറ്റ യുവാവ്
Mail This Article
ആലുവ∙ നഗരസഭയിൽ മാധവപുരം കോളനി ഭാഗത്തു 12 വയസ്സുകാരനെ കടിച്ച ശേഷം ചത്ത വളർത്തുനായയ്ക്കു പോസ്റ്റ്മോർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിച്ചു. നഗരാതിർത്തിയോടു ചേർന്നു ചൂർണിക്കര പഞ്ചായത്തിലെ വീട്ടിൽ വളർത്തിയിരുന്ന നായയെ വീട്ടുകാർ പൂട്ടിയിടാത്തതു മൂലം തെരുവിൽ അലയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടു കടയിൽ പോകുമ്പോഴാണു കുട്ടിയെ കടിച്ചത്. നായയെ വളർത്തിയിരുന്ന വീട്ടിലെ യുവാവിനെ മാന്തുകയും ഒരു പൂച്ചയെ കടിക്കുകയും ചെയ്തതായി വാർഡ് അംഗം രാജേഷ് പുത്തനങ്ങാടി പറഞ്ഞു. മുറിവേറ്റ പൂച്ച അതിനു ശേഷം ചില വീടുകളിൽ ചെന്നെങ്കിലും പിന്നീടു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പതിവായി എത്തുന്ന സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. മാന്തലിന് ഇരയായ യുവാവ് ആന്റി റാബിസ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ് എടുക്കാൻ തയാറാകാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി അധികൃതർ പറഞ്ഞു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ യുവാവിന്റെ വീട്ടിലെത്തി നോട്ടിസ് നൽകി. പൊലീസിലും അറിയിച്ചിട്ടുണ്ട്. നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആദ്യ ഡോസ് മാത്രം പോര, തുടർന്നുള്ള കുത്തിവയ്പുകളും എടുക്കണം. വിസമ്മതിച്ചാൽ കർശന നടപടി സ്വീകരിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.