ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം; പ്രതിഷേധ ട്രാക്കിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ
Mail This Article
കണ്ണൂർ∙ പരിഷ്കരിച്ച രീതിയിലുള്ള മോട്ടർ വാഹന ഡ്രൈവിങ് ടെസ്റ്റുകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ.
തോട്ടടയിൽ ടെസ്റ്റിങ് കേന്ദ്രത്തിൽ ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. 10 മിനിട്ട് പ്രതിഷേധത്തിനൊടുവിൽ സമരക്കാർ സ്വമേധയാ പിരിഞ്ഞു പോയി. നേതാക്കളായ ഷാജി അക്കരമ്മൽ, പി.ടി.അജയ്, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പയ്യന്നൂർ, തളിപ്പറമ്പ്, തലശേരി, ഇരിട്ടി എന്നിവിടങ്ങളിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധ പ്രകടനം നടത്തി. ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളായ തോട്ടട, തളിപ്പറമ്പ്, തലശ്ശരി, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചവർ എത്തിയെങ്കിലും പരിഷ്കരിച്ച സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാൽ ഇന്നലെയും ടെസ്റ്റ് മുടങ്ങി. പുതിയ രീതിയിലുള്ള ടെസ്റ്റ് അപ്രായോഗികമെന്നാണ് ഡ്രൈവിങ് സ്കൂൾ അധികൃതരുടെ നിലപാട്. പരിഷ്കരിച്ച നിലയിൽ ടെസ്റ്റ് നടത്താൻ ജില്ലയിൽ ഒരിടത്തും ഗ്രൗണ്ടുകൾ സജ്ജമല്ലെന്നും ഡ്രൈവിങ് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ടെസ്റ്റ് മുടങ്ങി. ജില്ലയിൽ തോട്ടട, തളിപ്പറമ്പ് എന്നിവിടങ്ങൾ മാത്രമാണ് സർക്കാരിന്റെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ. തലശ്ശരി, ഇരിട്ടി, പയ്യന്നൂർ എന്നീ ടെസ്റ്റിങ് കേന്ദ്രങ്ങൾ ഡ്രൈവിങ് സ്കൂൾ അധികൃതർ വാടക നൽകിയാണ് നടത്തിപ്പ്. ഓരോ കേന്ദ്രത്തിനും ഒരു ലക്ഷത്തിലധികം രൂപയാണ് ഡ്രൈവിങ് സ്കൂൾ അധികൃതർ മാസ വാടക നൽകുന്നത്.