പയ്യന്നൂരിൽ യുവതിയുടെ മരണം: യുവതി എത്തിയത് സുഹൃത്തിനൊപ്പം പോകാൻ ഒരുങ്ങിയെന്ന് പൊലീസ്
Mail This Article
പയ്യന്നൂർ∙ അന്നൂർ കൊരവയലിലെ വീട്ടിൽ കൊല്ലപ്പെട്ട കോയിപ്രയിലെ അനിലയുടെ ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടുതൽ വസ്ത്രങ്ങളുമായി അനില വന്നത് സുഹൃത്തിനൊപ്പം പോകാനായിരുന്നുവെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാൾ ജീവനൊടുക്കിയതിനാൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തണം.
അതിനായി ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ഡിവൈഎസ്പി എ.ഉമേഷ് അറിയിച്ചു. അനിലയുടേത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ജീവൻ ജോർജിന് ലഭിക്കും.
പോസ്റ്റ് മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളജ് പൊലീസ് സർജനിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ചാണ് അനിലയെ കൊന്നതെന്നും സംഭവത്തിൽ സുഹൃത്ത് സുദർശൻ പ്രസാദിനെ സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
ഡിവൈഎസ്പി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ സംഘവുമായി ചർച്ച നടത്തി പുരോഗതി വിലയിരുത്തി. അന്നൂർ കൊരവയിലിൽ വിമുക്ത ഭടൻ വീട് പൂട്ടി കുടുംബ സമേതം ടൂർ പോകുമ്പോൾ സുദർശൻ പ്രസാദിനെ വീട് നോക്കാൻ ഏൽപിച്ചിരുന്നു. ഈ വീട്ടിലാണ് ഞായറാഴ്ച അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.