ആന തുരത്തൽ നടക്കുമ്പോഴും ആക്രമണം; പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും വീട് തകർത്തു
Mail This Article
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള ഓപ്പറേഷൻ എലിഫന്റ് ദൗത്യം നടക്കുന്നതിനിടയിലും വീട് തകർത്ത് കാട്ടാന. ആക്രമണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 10–ാം ബ്ലോക്കിൽ താളിപ്പാറയിലെ ഷിജുവിന്റെ വീടിനു നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായത്.
6 ദിവസത്തിനിടെ കാട്ടാന തകർത്ത 2–ാമത്തെ വീടാണിത്. കഴിഞ്ഞ 3 ന് ബ്ലോക്ക് 10 ൽ തന്നെ ആനമുക്കിന് സമീപം രമ കല്ലയുടെ വീട് കാട്ടാന തകർത്തിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന 3 പേർക്ക് പരുക്കും ഏറ്റിരുന്നു. ഇതേതുടർന്നാണു ഫാമിൽ കാട്ടാന തുരത്തൽ 4–ാം ഘട്ടം തിങ്കളാഴ്ച ആരംഭിച്ചത്. തിങ്കളും ചൊവ്വയും വനം ദൗത്യ സംഘം അരിച്ചു പെറുക്കിയെങ്കിലും കാട്ടാനകളെ കണ്ടെത്തി വന്യജീവി സങ്കേതത്തിലേക്കു തുരത്താനായില്ല.
ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 10 ന് ഷിജുവിന്റെ വീട് കാട്ടാന ആക്രമിക്കുന്നത്. ശുചിമുറി തകർത്തു. വീടിന്റെ ചുമരിനും വിള്ളൽ സംഭവിച്ചു. വീട് കുലുങ്ങിയതിനെ തുടർന്നു ശ്രദ്ധിച്ചപ്പോൾ ആനയാണെന്ന് മനസ്സിലായതോടെ ഷിജുവും ഭാര്യ ലളിതയും എതിർദിശയിലേക്കു ഓടി രക്ഷപ്പെടുകയായിരുന്നു.
ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി. സിജുവും ഭാര്യയും രാത്രി വീട്ടിൽ കിടക്കാതെ സമീപ വീട്ടിലേക്ക് മാറി. ആറളം മേഖലയിൽ ജനങ്ങൾ ഏറെ ഭയപ്പെടുന്ന മോഴയാനയാണു വീടിന് നേരെ ആക്രമണം നടത്തിയതെന്നാണു സൂചന.