ADVERTISEMENT

പെരിയ∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമാണത്തിലിരിക്കെ തകരുന്ന രണ്ടാമത്തെ പാലമാണ് പുല്ലൂരിലേത്. 2022 ഒക്ടോബർ 28 ന് പെരിയയിൽ നിർമാണത്തിലിരിക്കെ അടിപ്പാതയുടെ മേൽഭാഗം തകർന്നതാണ് ആദ്യ സംഭവം. രണ്ട് പാലങ്ങളുടെയും നിർമാണച്ചുമതല ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് കമ്പനിക്കാണ്.

ചെർക്കള –നീലേശ്വരം റീച്ചിൽ പലസ്ഥലത്തും കമ്പനിയുടെ കീഴിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. കൂടാതെ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ നടത്തുന്ന നിർമാണജോലിയുടെ ഭാഗമായി വാഹനാപകടങ്ങളിൽപ്പെട്ട് പെരിയാട്ടടുക്കം, പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ 5 പേരുടെ ജീവൻ പൊലിഞ്ഞിരുന്നു.

പുല്ലൂരിലെ പാലം നിർമാണത്തിനെതിരേയും നാട്ടുകാർ പരാതിപ്പെട്ടു. രാത്രികാലങ്ങളിൽ മാത്രമാണ് ഇവിടെ നിർമാണ പ്രവർത്തനം നടക്കുന്നതെന്നും മതിയായ മേൽനോട്ടമില്ലാതെയാണ് നിർമാണമെന്നുമാണ് കരാർ കമ്പനിക്കെതിരേ ഉയരുന്ന പ്രധാന ആക്ഷേപം. ഒച്ചിഴയും വേഗത്തിലാണ് ഇവിടെ നിർമാണം. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചത്.

ഇന്നലെ പാലം തകർന്ന ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ കമ്പനി ജീവനക്കാർ തടയാൻ ശ്രമിച്ചിരുന്നു. അപകടം നടന്നത് കാണാതിരിക്കാൻ ഷീറ്റ് കെട്ടി മറയ്ക്കാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് വാഹനത്തിലെത്തിച്ച നെറ്റ് ഉപയോഗിച്ച് തൊഴിലാളികൾ അപകടസ്ഥലം മറച്ചു.

നിർമാണത്തിലുള്ള പാലം തകർന്നു; വീടുകളിൽ പ്രകമ്പനം
പെരിയ ∙ ദേശീയപാതയിൽ നിർമാണത്തിലുള്ള പുല്ലൂർ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പാലത്തിന്റെ കിഴക്കു ഭാഗത്തെ ഗർഡർ, കോൺക്രീറ്റ് ചെയ്ത മേൽഭാഗം സഹിതം താഴേക്കു പതിക്കുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് അപകടം. ഈ സമയം തൊഴിലാളികൾ മറുഭാഗത്തായതിനാൽ ആളപായം ഒഴിവായി. അപകടത്തെത്തുടർന്നു തൊട്ടടുത്ത വീടുകളിൽ പ്രകമ്പനം അനുഭവപ്പെട്ടു.

മൂലക്കണ്ടത്തു ദേശീയപാതയിലെ വളവ് ഒഴിവാക്കാൻ നിർമിക്കുന്ന 20 മീറ്റർ നീളമുള്ള 2 പാലങ്ങളിൽ ദേശീയപാതയുടെ ഭാഗത്തു നിർമിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണു തകർന്നത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പാലത്തിന്റെ നിർമാണം നടത്തുന്നത്. ഇതേ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കവേ 2022 ഒക്ടോബർ 28ന് പെരിയയിലെ അടിപ്പാതയുടെ മേൽഭാഗവും തകർന്നു വീണിരുന്നു. അന്ന് ഏതാനും തൊഴിലാളികൾക്കു പരുക്കുപറ്റി. അപകടകാരണം മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നു കമ്പനി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com