വഴിവെട്ടി അതിജീവനം; അച്ചംപാറ കോളനിയിലേക്ക് വാഴക്കോലിൽനിന്നു മൺറോഡ് നിർമിച്ച് നാട്ടുകാർ
Mail This Article
രാജപുരം∙വർഷങ്ങളായി റോഡ് സൗകര്യമില്ലാതിരുന്ന പനത്തടി പഞ്ചായത്തിലെ അച്ചംപാറ കോളനിയിലേക്ക് വാഴക്കോലിൽ നിന്നു മൺറോഡ് നിർമിച്ച് നാട്ടുകാർ. വനത്തിനോടു ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു കൂടി അച്ചംപാറ കോളനിയിലേക്ക് കെ.രാമചന്ദ്രൻ, മാലിങ്കൻ, ജി.സി.കുമാരൻ എന്നിവരുടെ നേതൃത്വത്തിൽ അര കിലോമീറ്ററോളം റോഡ് നിർമിച്ചത്. നിലവിൽ പനത്തടി-റാണിപുരം റോഡിലെ പന്തിക്കാലിൽ നിന്നു വനത്തിൽ കൂടി വാഴക്കോൽ കോളനി വരെ മൺ റോഡ് നിലവിലുണ്ട്. പക്ഷേ, ഇതു വഴി ജീപ്പ് പോലുള്ള വാഹനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. റോഡിന്റെ ശോച്യാവസ്ഥ മൂലം പലപ്പോഴും വാഹനങ്ങൾ എത്താത്ത സ്ഥിതിയും ഉണ്ട്. വനത്തില്‍ കൂടി 2 കിലോമീറ്ററോളം നടന്നാണ് ഇവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറം ലോകത്ത് എത്തുന്നത്. വനത്തിൽ കൂടിയുള്ള റോഡ് ടാറിങ് നടത്തണമെന്നത് കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. മലയാള മനോരമ മെട്രോ വാർത്തയിലൂടെ കോളനി നിവാസികളുടെ ദുരിതം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റോഡ് നവീകരിക്കാമെന്നു ഉറപ്പ് നൽകിയിട്ടുണ്ട്.
വാഴക്കോൽ കോളനി വരെ മാത്രമാണ് ഈ റോഡ് നിലവിലുള്ളത്. ഇവിടെ നിന്നും അച്ചംപാറ വരെ യാത്രാ സൗകര്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്വകാര്യ വ്യക്തികൾ സ്ഥലം നൽകിയതോടെയാണ് പുതിയ റോഡ് നിർമിച്ചത്. ഇതോടെ അച്ചംപാറ നിവാസികൾക്കും ഗതാഗത സൗകര്യമായി. ഇനി ചെറുവാഹനങ്ങൾ പോകുന്ന തരത്തിൽ റോഡ് ടാറിങ് നടത്തി തരണമെന്നാണ് ഇവർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നത്. സ്ഥലം പഞ്ചായത്തിനു വിട്ടുനൽകാൻ ഇവർ തയാറാണ്. പന്തിക്കാലിൽ നിന്നു വാഴക്കോൽ വരെ വനത്തിലൂടെയുള്ള റോഡ് നവീകരിക്കാൻ വനംവകുപ്പും തയാറായാൽ കോളനി നിവാസികളുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്. രണ്ട് കോളനികളിൽ നിന്നുമായി റോഡ് സൗകര്യമില്ലാത്തതിനാൽ 17 കുടുംബങ്ങളാണ് വീടും സ്ഥലവും ഉപേക്ഷിച്ചു പോയത്. തുടർന്നും കുടുംബങ്ങൾ സ്ഥലം ഉപേക്ഷിച്ചു പോകാനിരിക്കെയാണ് പുതിയ റോഡ് നിർമിച്ചത്.