ADVERTISEMENT

കൊല്ലം ∙ ചുട്ടുപൊള്ളുന്ന വെയിലിൽ തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാതെ ആശ്രാമത്തെ ജനങ്ങൾ 5 ദിവസമായി ദുരിതത്തിൽ. മുനിസിപ്പൽ കോളനി, ചേക്കോട്ട് ജംക്‌ഷൻ, എവൈകെ ജംക്‌ഷൻ, അറയ്ക്കൽ, നായേഴ്സ് ആശുപത്രി എന്നിവിടങ്ങളിലാണു ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുന്നത്. വീട്ടാവശ്യങ്ങൾക്കു കടകളിൽ പോയി കുപ്പി വെള്ളം വാങ്ങേണ്ട അവസ്ഥയാണ്. സ്ഥിതി തുടർന്നാൽ  പ്രത്യക്ഷ സമരത്തിന് ഇറങ്ങേണ്ടി വരുമെന്നാണു നാട്ടുകാർ പറയുന്നത്. 

ആശ്രാമത്ത് ഏകദേശം 4 കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിനു ജനങ്ങളാണ് ഒരു തുള്ളി വെള്ളത്തിനായി കാത്തിരിക്കുന്നത്. ഏതാനും വീട്ടുകാർക്ക് മാത്രമാണു കിണറുള്ളത്. പലവിധ രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവരുടെയും വയോധികരുടെയും കാര്യമാണ് കഷ്ടം. വയോധികർ പലരും വീടുകളിൽ തനിച്ചു കഴിയുന്നവരാണ്. ഇവരെല്ലാം ചുട്ടുപൊള്ളുന്ന വെയിലിൽ കിണറുകളുള്ള വീടുകളിൽ പോയി വെള്ളം തലച്ചുമടായി എടുത്തു കൊണ്ടു വന്നാണ് പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റുന്നത്. 

കിടപ്പുരോഗികളുള്ള വീട്ടുകാരുടെ അവസ്ഥ ഇതിലും ദയനീയമാണ്.  മുൻപ് ഇത് പോലെ ജലവിതരണത്തിന് തടസ്സം ഉണ്ടാകുമ്പോൾ കോർപറേഷൻ വാഹനങ്ങളിൽ ശുദ്ധജലം എത്തിക്കുമായിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. അടിയന്തരമായി ശുദ്ധജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കുകയോ കോർപറേഷൻ വാഹനങ്ങളിൽ വെള്ളം എത്തിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിഹാരം ഉടനെത്തും
കൊല്ലം ∙ ശാസ്താംകോട്ടയിലെ 280 എച്ച്പി മോട്ടർ തകരാറിലായതാണു ജലവിതരണത്തിനു തടസ്സമായതെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പകരം പ്രവർത്തിപ്പിച്ച മോട്ടറും തകരാറിലായി. ഇതാണു നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളം എത്താൻ ബുദ്ധിമുട്ടായത്. ഇവിടെ നിന്നു വരുന്ന വെള്ളം ആനന്ദവല്ലീശ്വരത്തുള്ള ഭൂതല ജലസംഭരണിയിൽ എത്തിയ ശേഷമാണു നഗരത്തിലെ പല ടാങ്കുകളിലേക്കും വിതരണം ചെയ്യുന്നത്.

ഇന്നോ നാളെയോ ആശ്രാമത്തേക്കു ശുദ്ധജല വിതരണം നടത്താനാകുമെന്നു വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ജിക്ക (ജപ്പാൻ ഇന്റർനാഷനൽ കോഓപ്പറേഷൻ ഏജൻസി) പദ്ധതിയിൽ നിന്നു കൂടി വെള്ളം എത്തിച്ചതിനാലാണു നഗരത്തിൽ വലിയ തോതിൽ ശുദ്ധജല വിതരണത്തിന് തടസ്സം നേരിടാഞ്ഞതെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com