അച്ഛാ, കുഞ്ഞനിയാ... ലക്ഷ്മി അതു നേടി; ആഘാതമൊഴിയും മുൻപ് എഴുതിയ പരീക്ഷയിൽ വിജയത്തിളക്കം
Mail This Article
കോട്ടയം∙ അച്ഛനും കുഞ്ഞനിയനും നഷ്ടപ്പെട്ട ആഘാതമൊഴിയും മുൻപ് എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലക്ഷ്മി. അച്ഛൻ ബിനുവും അനിയൻ ശിവഹരിയും പരീക്ഷയ്ക്ക് 4 മാസം മുൻപാണ് മരിച്ചത്. അപ്രതീക്ഷിത ആഘാതത്തിൽ തകർന്ന ലക്ഷ്മിയെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ സ്കൂളും കൂട്ടുകാരും ഒപ്പം നിന്നപ്പോൾ നിലനിന്നത് ഒരു കുടുംബം.
മിടുക്കിയായി പഠിച്ചിരുന്ന ലക്ഷ്മിക്കായി പാമ്പാടി പൊൻകുന്നം വർക്കി സ്മാരക ഗവ ഹയർ സെക്കൻഡറി സ്കൂൾ ഒന്നായി നടത്തിയ ശ്രമങ്ങൾ ചില്ലറയല്ല. ലക്ഷ്മിക്കായി 2 ദിവസത്തെ ഊട്ടി യാത്ര വരെ സ്കൂളിൽനിന്നു നടത്തി.
ഈ വിജയമധുരം പങ്കുവയ്ക്കാൻ അച്ഛനും അനിയനും ഒപ്പമില്ലെന്ന വേദനയാണ് ലക്ഷ്മിക്കും അമ്മ രേഖയ്ക്കുമുള്ളത്. സ്കൂൾ ഹെഡ്മിസ്ട്രസ് ലിനറ്റ് റോസ് ഫെർണാണ്ടസ്, കൗൺസിലർ റാണി പി.ഏലിയാസ്, അധ്യാപിക മായ എസ്.നായർ സഹപ്രവർത്തകർ, വിദ്യാർഥികളെല്ലാം ചേർന്നാണ് ലക്ഷ്മിക്ക് ഒരു പുതുജീവിതം ഒരുക്കിയത്. മിലിറ്ററി നഴ്സായ ശേഷം സിവിൽ സർവീസ് എഴുതണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹം.