ADVERTISEMENT

എടവണ്ണപ്പാറ ∙ ജംക്‌ഷനിൽ അപകടങ്ങൾ പെരുകിയിട്ടും അധികൃതരുടെ നിസ്സംഗതയിൽ വൻ പ്രതിഷേധം. കഴിഞ്ഞ 2 മാസത്തിനിടെ 4 മരണവും പത്തിലധികം അപകടങ്ങളും നടന്നിട്ടും നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ വർഷം ഗവ. ഹൈസ്കൂളിന് മുൻവശം നടന്ന രണ്ട് അപകടത്തിൽ 2 വിദ്യാർഥികൾ അകപ്പെട്ടിരുന്നു.

ഫെബ്രുവരി അവസാന വാരത്തിലാണ് രണ്ട് എൻഐടി വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാൾ മരിച്ചു. മറ്റേയാൾ ഇപ്പോഴും ചികിത്സയിലാണ്. ഏപ്രിൽ ഒന്നാം വാരത്തിൽ പുലർച്ചെ നടന്ന അപകടത്തിൽ എടവണ്ണപ്പാറയിലെ ചുമട്ടുതൊഴിലാളിയും ഇന്ന് അരീക്കോട് റോഡിൽ നടന്ന അപകടത്തിൽ ഓട്ടോ യാത്രക്കാരനും മരിച്ചു.

ശനിയാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ പരുക്കേറ്റ വിദ്യാർഥി ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 2 വർഷത്തിനിടെയാണ് അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്.രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്നതിനായി എളമരം, മപ്രം - കൂളിമാട് എന്നീ രണ്ടു പാലങ്ങൾ വന്നതിനാൽ ജില്ലയിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്ന് എടവണ്ണപ്പാറയായി.

വാഹനങ്ങളുടെ എണ്ണം കൂടിയതല്ലാതെ റോഡ് ആവശ്യമായ വീതിയിൽ വികസിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. റോഡിന് വീതിയില്ലാത്തതും അപകട സൂചനാ ബോർഡുകൾ ഇല്ലാത്തതും കാരണമാണ്. വീതി കുറഞ്ഞ റോഡിൽ വഴിയോരക്കച്ചവടക്കാർ നിലയുറപ്പിച്ചതും അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും കാരണമാണ്. 

അപകടം നടക്കുമ്പോൾ മാത്രം അടുത്ത രണ്ടോ മൂന്നോ ദിവസം ട്രാഫിക് പൊലീസ് വന്നു പോവുന്നുവെന്നതല്ലാതെ പ്രശ്ന പരിഹാരമുണ്ടാകുന്നില്ല. വർഷങ്ങൾക്ക് മുൻപു തകരാറിലായ ട്രാഫിക് സിഗ്‌നൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. അപകടങ്ങൾ കുറയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com