ആറുവരിപ്പാത നിർമാണം: ഭൂമിക്കും വീടുകൾക്കും വിള്ളൽ; പരിശോധന
Mail This Article
കുറ്റിപ്പുറം ∙ ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ചതിനെ തുടർന്ന് ഭൂമിക്കും വീടുകൾക്കും വിള്ളൽ സംഭവിച്ച ഭാഗത്ത് ദേശീയപാത അതോറിറ്റിയുടെ ഫില്ലിങ് ആന്റ് ക്രാക്കിങ് പരിശോധന തുടങ്ങി. ഭൂമി വിണ്ടുകീറിയ ഭാഗത്ത് സിമന്റ് മിശ്രിതം ഉപയോഗിച്ച് നികത്തുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. വിള്ളൽ ഉണ്ടായ ഭാഗങ്ങളിൽ പൈപ്പുകളിലൂടെ സിമന്റ് മിശ്രിതം നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വിള്ളൽ അടച്ചശേഷം പിന്നീട് മണ്ണ് താഴ്ത്തി പരിശോധന നടത്തും. മഴയ്ക്കു മുൻപായി ഈ പരിശോധനകൾ പൂർത്തിയാക്കണമെന്ന് വിദഗ്ധർ അറിയിച്ചതിനെ തുടർന്നാണ് വീട്ടുകാർ ജോലി ആരംഭിക്കാൻ സമ്മതം നൽകിയത്.
കഴിഞ്ഞ ദിവസം ഈ ജോലികൾ പ്രദേശവാസികൾ തടഞ്ഞിരുന്നു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഇടപെട്ട് ബന്ധപ്പെട്ട വിഭാഗവുമായി ചർച്ച ചെയ്ത് പുനരധിവാസ കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർ സമ്മതം നൽകിയത്. നിലവിലെ ജോലികൾ പൂർത്തിയാക്കിയശേഷം 4 ഭാഗങ്ങളിൽ ബോറിങ് നടത്തി മണ്ണ് പരിശോധിക്കും. പ്രദേശത്തെ 6 വീടുകൾക്കാണ് വിള്ളൽ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയും വ്യാപകമായി വിണ്ടുകീറിയ നിലയിലാണ്. സംഭവത്തെ തുടർന്ന് വീട്ടുകാർ താമസം മാറിയിരുന്നു.