സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയാൽ അതിനു പിന്നിൽ പിണറായി: മുരളീധരൻ
Mail This Article
എടക്കര ∙ തൃശൂരിൽ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയാൽ അതിന്റെ മുഖ്യപ്രതി പിണറായി വിജയനായിരിക്കുമെന്ന് കെ.മുരളീധരൻ. മുൻ ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശിന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിജെപി അഖിലേന്ത്യാ നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ തുറന്നുപറച്ചിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയാണ് വ്യക്തമാക്കിയത്.
തൃശൂരിൽ സുരേഷ് ഗോപിയും തിരുവന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ജയിക്കാൻ സഹായിക്കണം. എന്നാൽ, ബാക്കി 18 ഇടങ്ങളിൽ സഹായിക്കുമെന്നാണ് ബിജെപിക്ക് സിപിഎമ്മുമായുള്ള ധാരണ. ജയരാജനെതിരെ സിപിഎം ഒരു നടപടിയും എടുക്കില്ല. നടപടിയെടുത്താൽ ജയരാജൻ പല അപ്രിയ സത്യങ്ങളും തുറന്നുപറയും. അതോടെ പിണറായി വിജയൻ ജയിലിലാകും. ഒരു പ്രസംഗത്തിൽ 100 തവണ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുന്ന പിണറായി വിജയൻ ഒരു തവണ പോലും ബിജെപിയെയും മോദിയെയും കുറിച്ച് മിണ്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അധ്യക്ഷത വഹിച്ചു, എ.പി.അനിൽ കുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി.അബ്ദുൽ മജീദ്, ബാബു മോഹനക്കുറുപ്പ്, അജേഷ് എടേലത്ത്, എൻ.എ.കരീം, ബാബു തോപ്പിൽ എന്നിവർ പ്രസംഗിച്ചു,