ADVERTISEMENT

മലപ്പുറം ∙ ജനജീവിതം ദുസ്സഹമാക്കി ജില്ലയിൽ കൊടും ചൂട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ ഇന്നലെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ആർദ്രതയും നിശ്ചല അന്തരീക്ഷവും കാരണം ചൂടിന് കുറവുണ്ടായില്ല. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടായെങ്കിലും ഇന്നലെ എവിടെയും കാര്യമായ മഴ ലഭിച്ചില്ല. വെള്ളിയാഴ്ച ജുമുഅക്കു ശേഷം പള്ളികളിൽ മഴയ്ക്കു വേണ്ടി പ്രത്യേക പ്രാർഥന നടന്നു.

കുളിക്കാനെത്തി, വാട്ടർ അതോറിറ്റി ഓഫിസിൽ
കുടിക്കാനും കുളിക്കാനും അലക്കാനും രണ്ടാഴ്ചയായി വെള്ളമില്ലെന്ന് പരാതി പറയാൻ വിളിച്ചപ്പോൾ വാട്ടർ അതോറിറ്റിയിൽനിന്നു മറുപടി.‘ അതിനെന്താ ഇങ്ങോട്ട് പോരൂ’. മറുപടി കേട്ട് അരിശം കയറിയ നാട്ടുകാർ കുട്ടികളെയും കഴുകാനുള്ള വസ്ത്രങ്ങളുമെടുത്ത് രാവിലെ തന്നെ വാട്ടർ അതോറിറ്റി ഓഫിസിലെത്തി. രണ്ടാഴ്ചയായി പൈപ്പിൽനിന്ന് കാറ്റ് മാത്രം വരുന്ന പൊറൂക്കര കോളനിയിലെ നിവാസികളാണ് വാട്ടർ അതോറിറ്റിയുടെ ക്ഷണം സ്വീകരിച്ച് അലക്കാനും കുളിക്കാനും ഓഫിസിലെത്തിയത്. പരാതിക്കു പരിഹാരം കാണാതെ തിരിച്ചുപോകില്ലെന്ന വാശിയിൽ സ്ത്രീകളടക്കമുള്ളവർ ഓഫിസിൽ കുത്തിയിരുന്നു. നാളെ രാവിലെയോടെ പൈപ്പുകളിൽ കാറ്റിനു പകരം വെള്ളം വരുമെന്ന ഉറപ്പ് ഉദ്യോഗസ്ഥർ നൽകിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.

വെള്ളമില്ല, കർഷകർ ദുരിതത്തിൽ
വളാഞ്ചേരി മേഖലയിൽ ജലക്ഷാമം കൂടുതൽ ബാധിച്ചിട്ടുള്ളത് ഇരിമ്പിളിയം പഞ്ചായത്തിൽ.തൂതപ്പുഴയിൽനിന്ന് വെള്ളം കാർഷികാവശ്യത്തിന് പമ്പ് ചെയ്യരുതെന്ന കലക്ടറുടെ നിർദേശം കർഷകരെയും കഷ്ടത്തിലാക്കിയിട്ടുണ്ട്. ഇരിമ്പിളിയം 14-ാം വാർഡിലെ വെണ്ടലൂർ പ്രദേശത്ത് വോൾട്ടേജ് പ്രതിസന്ധി രൂക്ഷമാണ്. കനത്ത ചൂടിലും ഫാനുകൾ പ്രവർത്തിപ്പിക്കാനാവുന്നില്ല.എടയൂർ മേഖലയിൽ വൈദ്യുതി പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ലോഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇടക്കിടെ വൈദ്യുതി നിലയ്ക്കുന്നതാണ് പ്രശ്നം

മലയോരത്ത് വോൾട്ടേജില്ല
മലയോര മേഖല രാത്രിയിൽ നേരിടുന്നത് രൂക്ഷമായ വോൾട്ടേജ് ക്ഷാമം. ലോഡ് താങ്ങാനാവാതെ ഇടയ്ക്ക് വൈദ്യുതി മുടക്കവും ഉണ്ടാകുന്നുണ്ട്. എടക്കര മേഖലയിൽ ഇതുവരെ ശുദ്ധജല വിതരണ പദ്ധതികളിലെ വിതരണം മുടങ്ങിയിട്ടില്ല. വെള്ളത്തിന്റെ കുറവ് കാരണം രണ്ടും മൂന്നും തവണ പമ്പിങ് നടത്തിയിരുന്നത് ഒരു തവണയാക്കിയിട്ടുണ്ട്. ഇറിഗേഷൻ പദ്ധതികളിലും ജലവിതരണം ഭാഗികമാണ്. ഇതുകാരണം ആവശ്യത്തിനു വെള്ളം ലഭിക്കാതെ വിളകൾക്ക് ഉണക്കം ബാധിച്ചു തുടങ്ങി.

വരണ്ടുണങ്ങി മലയോര മേഖല
നിലമ്പൂർ ∙ മലയോര മേഖല സമീകാലത്തു കണ്ടിട്ടില്ലാത്ത  കൊടുംവരൾച്ചയും ശുദ്ധജല ക്ഷാമവും ആണ് നേരിടുന്നത്. ചാലിയാർ, പോഷകനദികൾ, തോടുകൾ, നീർച്ചാലുകൾ എന്നിവ ഒഴുക്ക് നിലച്ച് ഇടമുറിയുകയോ വറ്റിവരളുകയോ ചെയ്തു. തീരത്തുള്ള കിണറുകൾ വറ്റി. കൃഷിയിടങ്ങളിൽ വിളകൾ കരിഞ്ഞുതുടങ്ങി. ജലസേചന സൗകര്യമുളള കൃഷിയിടങ്ങളിലെ വിളകൾക്കു പോലും കൊടുംചൂട് താങ്ങാനാകുന്നില്ല. ഉൾവനങ്ങളിൽ ചോലകൾ വറ്റി മൃഗങ്ങൾ ദാഹജലം തേടി ജനവാസ മേഖലയിൽ എത്തുന്നത്  ഭീഷണിയാണ്.

കോഴിപ്ര മലവാരത്തിൽ ഉദ്ഭവിച്ച് അമരമ്പലം പഞ്ചായത്തിൽ ടികെ കോളനി, പരിയങ്ങാട് വഴി ഒഴുകുന്ന കോട്ടപ്പുഴ വറ്റി ഉരുളൻ പാറക്കൂട്ടങ്ങളായി മാറി. മുമ്പെങ്ങും വറ്റാത്ത ഉറവകളിൽ  പോലും തുള്ളി വെള്ളമില്ല. മത്സ്യസമ്പത്ത് ചത്തൊടുങ്ങുകയാണ്, ടികെ കോളനി, ആന്റണിക്കാട് പരിയങ്ങാട് ഭാഗങ്ങളിൽ കിണറുകൾ കുറവാണ്. പുഴ വറ്റിയതോടെ ഉള്ള കിണറുകളിൽ തുള്ളി വെള്ളമില്ലാതായി. കൂടുതൽ താഴ്ത്തി നോക്കിയെങ്കിലും മിക്കതിലും ഫലം ചെയ്തില്ല.

വേനൽമഴ പെയ്യാത്തതും മലവാരത്തിൽ നിയമം ലംഘിച്ച് വലിയ പൈപ്പുകളിലൂടെ ജലമൂറ്റുന്നതും ആണ് പുഴ വറ്റാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ നഗരസഭയിൽ 35 കുടുംബങ്ങൾ താമസിക്കുന്ന മുതുകാട് കോളനിയിൽ 2 കിണറുകൾ വറ്റി. ചെളി നീക്കി കിണർ ഉപയോഗയോഗ്യമാക്കുക, ടാങ്കറിൽ ജലവിതരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോളനി നിവാസികൾ നഗരസഭയ്ക്ക് നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com