നൂറു ശതമാനം വിജയം കൊയ്ത സ്കൂളുകളുടെ എണ്ണം 239; ജില്ലയ്ക്ക് ഇരട്ടനേട്ടം
Mail This Article
മലപ്പുറം∙ എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ എ പ്ലസ് നേട്ടത്തിലും തുടർപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിലും തിളങ്ങി മലപ്പുറം ജില്ല. രണ്ടു വിഭാഗത്തിലും സംസ്ഥാനത്ത് ഒന്നാമതാണ് ജില്ല. ജില്ലയിൽ പരീക്ഷയെഴുതിയ 79,901 വിദ്യാർഥികളിൽ 79,730 പേർ തുടർപഠനത്തിന് യോഗ്യത നേടി. വിജയശതമാനം. 99.79. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.03ന്റെ കുറവുണ്ട്. എന്നാൽ, എ പ്ലസ് വിജയത്തിൽ മലപ്പുറം ആ കേടു തീർത്തു. ഇത്തവണ ഫുൾ എ പ്ലസ് വിജയികളുടെ എണ്ണം 11,974. മുൻ വർഷത്തെ അപേക്ഷിച്ച് 98 പേർ അധികം.
പരീക്ഷയെഴുതിയവരിലും തുടർ പഠനത്തിന് യോഗ്യത നേടിയവരിലും ആൺകുട്ടികളാണ് മുന്നിൽ. പരീക്ഷയെഴുതിയ 40,844 ആൺകുട്ടികളും തുടർ പഠനയോഗ്യത നേടി. എന്നാൽ, ഫുൾ എ പ്ലസ് മികവിൽ പെൺകുട്ടികൾ ബഹുദൂരം മുന്നിലാണ്. ജില്ലയിൽ പരീക്ഷയെഴുതിയ 8415 പെൺകുട്ടികൾ ഫുൾ എ പ്ലസ് തിളക്കം നേടിയപ്പോൾ നേട്ടം കൈവരിച്ച ആൺകുട്ടികൾ 3559. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ ആദ്യ 3 സ്കൂളുകളും ജില്ലയിലാണ്. എടരിക്കോട് പികെഎംഎം എച്ച്എസ്എസ് (2085), കോട്ടൂർ എകെഎംഎച്ച്എസ്എസ് (1488), കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് (1481).ഇതിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് നേടി എടരിക്കോടും നൂറു ശതമാനം വിജയം നേടി കൊട്ടുക്കരയും നേട്ടത്തിന്റെ മാറ്റു കൂട്ടി.
70 സർക്കാർ സ്കൂളുകൾക്ക് നൂറിൽ നൂറ്
ജില്ലയിൽ നൂറു ശതമാനം വിജയം കൊയ്ത സ്കൂളുകളുടെ എണ്ണം 239. ഇതിൽ 70 എണ്ണം സർക്കാർ സ്കൂളുകളാണ്. എയ്ഡഡ് സ്കൂളുകൾ 46. അൺ എയ്ഡഡ് വിഭാഗത്തിൽ 123 സ്കൂളുകളാണ് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ പക്ഷേ, നൂറു ശതമാനം നേടിയ സ്കൂളുകളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ 247 സ്കൂളുകൾ നേട്ടം കൈവരിച്ചിരുന്നു.