തൂതപ്പുഴയിൽ തടസ്സങ്ങളേറെ; ഡാം തുറന്നിട്ടും ചെക് ഡാം നിറഞ്ഞില്ല
Mail This Article
കാഞ്ഞിരപ്പുഴ ∙ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്ന് റിവർ സ്ലൂയിസ് (താഴെയുള്ള ജലപാത) വഴി തൂതപ്പുഴയിലേക്കു തുറന്നുവിട്ട വെള്ളം ലക്ഷ്യസ്ഥാനത്തെത്തുന്നതു വൈകുന്നു. പുഴയിലെ പുല്ലും കുറ്റിക്കാടുകളും മറ്റു തടസ്സങ്ങളും കാരണം നീരൊഴുക്കു മന്ദഗതിയിലായതാണു കാരണം. ചെക് ഡാമിൽ വെള്ളം നിറയാത്തതിനാൽ പ്രദേശത്തെ ശുദ്ധജല വിതരണത്തെയും ബാധിക്കാൻ തുടങ്ങി. വേനൽ രൂക്ഷമായതോടെ തൂതപ്പുഴയിൽ ജലലഭ്യത കുറയുകയും പരതൂർ, തിരുവേഗപ്പുറ, കൊപ്പം, വിളയൂർ പഞ്ചായത്തുകളിലേക്കു ശുദ്ധജല വിതരണം താളം തെറ്റുകയും ചെയ്തിരുന്നു.
പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ കാഞ്ഞിരപ്പുഴ അണക്കെട്ടിൽ നിന്നു വെള്ളം വേണമെന്നു ജല അതോറിറ്റി പിഎച്ച് ഡിവിഷൻ ഷൊർണൂർ എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞ 26 മുതൽ അണക്കെട്ടിലെ റിവർ സ്ലൂയിസ് വഴി പുഴയിലേക്കു വെള്ളം തുറന്നു വിട്ടത്. എന്നാൽ കടുത്ത വേനൽ കാരണം പുഴ വറ്റിയതും പുഴയിലെ കാടുകളും കുഴികളും മറ്റു തടസ്സങ്ങളും കാരണം നീരൊഴുക്ക് സുഗമമായില്ല. രണ്ടു ദിവസത്തിനുള്ളിൽ ചെക്ഡാമിൽ വെള്ളം നിറയുമെന്നു പ്രതീക്ഷിച്ചിരുന്നു. ചെക്ഡാം നിറയുന്നതോടെ അണക്കെട്ടിൽ നിന്നുള്ള വെള്ളം വിതരണം നിർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു