ക്വാറിയിലെ തലയോട്ടി; കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല
Mail This Article
എലപ്പുള്ളി ∙ രാമശ്ശേരിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ വടപാറ ക്വാറിയിൽ രണ്ടാം ദിവസം നടത്തിയ തിരച്ചിലിൽ മറ്റ് അസ്ഥികളോ അവശിഷ്ടങ്ങളോ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ പമ്പ് ചെയ്തു വെള്ളം കുറച്ചാണു തിരച്ചിൽ നടത്തിയത്. തലയോട്ടി പുരുഷന്റേതാണെന്നാണു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. പല്ലുകളുടെ ഘടന ഉൾപ്പെടെ പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തിയതെന്നു പൊലീസ് അറിയിച്ചു. ക്വാറിയിൽ നിന്നു കൂടുതൽ വെള്ളം വറ്റിക്കുന്നതു ശ്രമകരമായതിനാൽ പകുതി വെള്ളം മാത്രമാണു വറ്റിച്ചത്. തലയോട്ടിക്ക് ഒരു വർഷത്തെ പഴക്കമുണ്ടെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നാട്ടുകാർ മീൻ പിടിക്കാൻ വലയിട്ടപ്പോഴാണു തലയോട്ടി കുടുങ്ങിയത്. ജില്ലാ ആശുപത്രി ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കസബ എസ്ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്കൂബ ടീമും ഇന്നലെ തിരച്ചിലിനായി എത്തിയിരുന്നു. പ്രദേശത്ത് കഴിഞ്ഞ 2 വർഷത്തിനിടെ ആളുകളെ കാണാതായ കേസുകൾ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.