വെസ്റ്റ് നൈൽ: കരുതൽ വേണം
Mail This Article
മുണ്ടൂർ ∙ ജില്ലയിലും വെസ്റ്റ് നൈൽ പനി രോഗബാധ സ്ഥിരീകരിച്ചതോടെ കൊതുകു നിർമാർജന പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. ജില്ലയിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കുന്നതാണു ഫലപ്രദമായ പ്രതിരോധം. ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.ഗീതു മറിയ ജോസഫ്, നോഡൽ ഓഫിസർ ഡോ.രാജലക്ഷ്മി, മലേറിയ ഓഫിസർ ദാമോദരൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ഷൈലജ, ഹെൽത്ത് ഇൻസ്പെക്ടർ സാബു ചെറിയാൻഎന്നിവരുടെ നേതൃത്വത്തിലാണു പ്രദേശത്ത് പരിശോധന നടത്തിയത്.
പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇതിനു സമാനമാണ് മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. വെസ്റ്റ് നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്‌സീനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണു പ്രധാനം.