പാലാക്കുഴിയിലും പാറക്കുളത്തും പശുവിനെ കൊന്നുതിന്ന് കടുവ
Mail This Article
കോന്നി∙കുളത്തുമണ്ണിൽ കടുവ ഭക്ഷിച്ച പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തി. താമരപ്പള്ളി നന്ദിയാട്ട് പാലാക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം നാട്ടുകാർ കടുവയെ കണ്ടത്. ഇവിടെ നിന്ന് 500 മീറ്റർ മാറിയുള്ള കാട്ടിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പശുവിനെ നഷ്ടപ്പെട്ട അഭിത് ഭവൻ അജികുമാറും പരിസരവാസി അമ്പിളി വർഗീസും നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടത്. പശുവിന്റെ കഴുത്തിൽ കെട്ടിയ മണിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഹാരിസൺ എസ്റ്റേറ്റിലെ പാറക്കുളം ഭാഗത്ത് കടുവയെ കണ്ട പശ്ചാത്തലത്തിൽ വനം വകുപ്പ് അധികൃതർ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
ഇതിനു തൊട്ടുതാഴെയായി ഇന്നലെ വീണ്ടും കടുവയെ കണ്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യമുയർന്നു. കടുവ കിടന്ന സ്ഥലത്തു നിന്ന് 50 മീറ്റർ ദൂരെ ജനവാസ മേഖലയാണ്. ഇതോടെ പരിസരവാസികൾ ഭീതിയിലായി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇവിടെ ആദ്യമായി ആളുകൾ കടുവയെ നേരിൽ കാണുന്നത്. പാറക്കുളം ഭാഗത്ത് കടുവ കിടക്കുകയായിരുന്നു. ആളുകളുടെ സാമീപ്യം അറിഞ്ഞതോടെ കടുവ മുകൾ ഭാഗത്തേക്ക് കയറിയ ശേഷം അവിടെ നിന്നു. തുടർന്ന് ഇവർ പടക്കം പൊട്ടിച്ചപ്പോഴാണ് കടുവ ഓടിപ്പോയത്. അജികുമാറിന്റെ പശുവിന്റെ ബാക്കി ഭാഗം കൂടി ഭക്ഷിക്കാൻ വീണ്ടും കടുവ എത്തുമെന്നാണ് നാട്ടുകാർ കരുതുന്നത്.