വീടുകളുടെ മുറ്റത്ത് കാട്ടാന; ഉറക്കം നഷ്ടപ്പെട്ട് ജനം
Mail This Article
വടശേരിക്കര ∙ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടാന വീടുകളുടെ മുറ്റത്തും. ഒളികല്ല് മേഖലയിലാണ് ദിവസമെന്നോണം ഒറ്റയാൻ ശല്യക്കാരാനാകുന്നത്. ഇന്നലെ പുലർച്ചെ നാലിനും കാട്ടാനയെത്തി. ചെമ്പരത്തിമൂട് തോപ്പിൽ മേലേതിൽ ഫിലിപ്പിന്റെ വീടിന്റെ മുറ്റത്താണ് എത്തിയത്. തെങ്ങിൽ ചാഞ്ഞു കിടന്ന ഓലമടൽ ഒടിച്ചെടുത്തു തിന്നു. മാവിന്റെ ശിഖരവും ഒടിച്ചു.
സൗരോർജവേലി തകർത്താണ് ആനയെത്തുന്നത്. കഴിഞ്ഞ രാത്രി കൂറ്റൻ മരം പിഴുതു വേലിയിട്ടിട്ടാണ് താമരപ്പള്ളിൽ തോട്ടത്തിൽ കടന്നത്. പണിക്കാരുമായെത്തി വനപാലകർ തടി മുറിച്ചു നീക്കുകയായിരുന്നു. സന്ധ്യയാകുമ്പോൾ ആന ജനവാസ മേഖലയിൽ കടക്കും. പിന്നീട് റബർ തോട്ടങ്ങളിൽ ചുറ്റുകയാണ്. സമൂഹിക മാധ്യമത്തിലൂടെയാണ് നാട്ടുകാർ ആനയുടെ സാന്നിധ്യം എല്ലാവരേയും അറിയിക്കുന്നത്. ഇതോടെ അവർ ജാഗ്രത കാട്ടും.
ആനയുടെ സഞ്ചാര പാത മനസ്സിലാക്കി അവർ തുടരെ സന്ദേശങ്ങൾ നൽകും. പിന്നാലെ വനപാലകർ സ്ഥലത്തെത്തി കടുവയുടെ ശബ്ദം സൃഷ്ടിക്കുമെങ്കിലും ആന കാടു കയറാറില്ല. കാടുമൂടി റബർ തോട്ടങ്ങളിൽ നിൽക്കും. എല്ലാവരും ഉറക്കമായെന്നു കണ്ടാൽ ജനവാസ കേന്ദ്രത്തിലെത്തി നാശം സൃഷ്ടിക്കുകയാണ്. ദിവസവും ആന എത്തുന്നതു മൂലം ജനം ഉറക്കം വെടിഞ്ഞ് കാവലിരിക്കുകയാണ്. മുറ്റത്തേക്കിറങ്ങാനാകില്ല. ആനകൾ വീടിന്റെ പരിസരങ്ങളിലെത്തുന്നതാണ് അവരെ ഭീതിയിലാക്കുന്നത്. ഇത് എത്ര നാൾ സഹിക്കണമെന്നാണ് അവരുടെ ചോദ്യം.