സുരേഷ് കുമാറിന്റെ മൃതദേഹം ഇന്നെത്തും; 14 നാളിനു ശേഷം
Mail This Article
ഗുരുവായൂർ ∙ ദുബായിയിൽ ഏപ്രിൽ 22ന് മരിച്ച കാരക്കാട് വള്ളിക്കാട്ടുവളപ്പിൽ സുരേഷ് കുമാറിന്റെ (59) മൃതദേഹം ഇന്ന് 11.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ദുബായിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ നിന്ന് ഇന്നലെ വിട്ടുകിട്ടിയ മൃതദേഹം ഷാർജ–കൊച്ചി എയർ ഇന്ത്യ വിമാനത്തിലാണ് എത്തിക്കുന്നതെന്നു സ്പോൺസർ ബാബുവും പ്രവാസി സംഘടനകളും വീട്ടുകാരെ അറിയിച്ചു. ട്രക്ക് ഡ്രൈവറായ സുരേഷ്കുമാർ പനി വന്നതിനെ തുടർന്ന് ഏപ്രിൽ 5ന് സുഹൃത്തിന് ഒപ്പം ആശുപത്രിയിൽ നടന്നാണ് എത്തിയത്. പിന്നീട് ന്യുമോണിയ സ്ഥിരീകരിച്ചു. 14 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഹോസ്പിറ്റൽ ബില്ലായി വൻ തുക അടയ്ക്കാൻ ബാക്കിയായി. ഇക്കാരണത്താൽ മൃതദേഹം വിട്ടുകിട്ടിയിരുന്നില്ല.
12 ദിവസം കഴിഞ്ഞിട്ടും മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയാതെ കാത്തിരിക്കുന്ന കുടുംബത്തിന്റെ അവസ്ഥയെപ്പറ്റി മേയ് 4ന് ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചു. ഇതോടെ കോൺസുലേറ്റും പ്രവാസി സംഘടനകളും ഒട്ടേറെ വ്യക്തികളും ഇടപെട്ടു. പണം നൽകാതെ തന്നെ മൃതദേഹം വിട്ടു കൊടുത്തു. നാട്ടിൽ എത്തിക്കുന്നതിനുള്ള ചെലവ് പ്രവാസി സംഘടനകൾ ഏറ്റെടുത്തു. മൃതദേഹം ഇന്ന് പുന്നയൂർക്കുളത്തെ സുരേഷ്കുമാറിന്റെ വീട്ടിൽ എത്തിച്ച ശേഷം ഗുരുവായൂർ കാരക്കാടുള്ള വീട്ടിലേക്കു കൊണ്ടു വരും. സംസ്കാരം ഇന്ന്. ഭാര്യ: സുപ്രിയ. മക്കൾ: കൃഷ്ണനന്ദന, ദേവനന്ദന, ദേവാനന്ദ്.