ADVERTISEMENT

മണ്ണുത്തി ∙ യുഡിഎഫിനു മേധാവിത്തമുള്ള തൃശൂർ മുനിസിപ്പാലിറ്റിയുടെ ഭരണം കൂടി എളുപ്പത്തിൽ കൈയടക്കാമെന്ന എൽഡിഎഫ് മോഹത്തിന് കനത്ത തിരിച്ചടി നൽകിയാണു ജോസ് കാട്ടൂക്കാരൻ തൃശൂർ കോർപറേഷന്റെ പ്രഥമ മേയറായി ചുമതലയേറ്റത്. വർഷങ്ങളായി തൃശൂർ മുൻസിപ്പാലിറ്റിയുടെ ഭരണ സാരഥ്യം യുഡിഎഫാണു തുടർന്നു പോന്നത്. മുൻസിപ്പാലിറ്റിയിലുൾപ്പെടെ ഭരണം മോഹിച്ചാണ് ഇടതുമുന്നണിക്കു ശക്തമായ സ്വാധീനമുള്ള ഒല്ലൂക്കര, വിൽവട്ടം, കൂർക്കഞ്ചേരി പഞ്ചായത്തുകളും എൽഡിഎഫിനു കാര്യമായ സ്വാധീനമുണ്ടായിരുന്ന അയ്യന്തോളും യുഡിഎഫിനു സ്വാധീനം കൂടുതലുള്ള ഒല്ലൂർ പഞ്ചായത്തും ഒപ്പം നടത്തറ, കോലഴി പഞ്ചായത്തുകളിലെ ഏതാനും വാർഡുകളും കൂട്ടിച്ചേർത്ത് തൃശൂർ കോർപറേഷൻ രൂപീകരിച്ചത്. 

2000 ഒക്ടോബർ ഒന്നിനു നിലവിൽ വന്ന കോർപറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി വലിയ പ്രതീക്ഷകളില്ലാതെയാണു മത്സരിച്ചത്. മാത്രമല്ല അക്കാലത്ത് കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ചേരി തിരിഞ്ഞു തൃശൂർ കേന്ദ്രീകരിച്ചു പരിപാടികളും സംഘടിപ്പിച്ചിരുന്നു. അതേ വർഷം കെ. കരുണാകരന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിന്റെ ശക്തിപ്രകടനമായി യൂത്ത് കോൺഗ്രസിന്റെ യുവജന സംഗമവും നടത്തിയിരുന്നു. ഗ്രൂപ്പു തർക്കം രൂക്ഷമായതിനാൽ ഭരണം എൽ‌ഡിഎഫിനു ലഭിക്കുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ. എന്നാൽ യുഡിഎഫിനായിരുന്നു 2000ലെ തിരഞ്ഞെടുപ്പിൽ വിജയം. 

ജയിച്ച കൗൺസലർ‌മാരിലെ സീനിയർ നേതാവ് എന്ന നിലയിൽ ജോസ് കാട്ടൂക്കാരൻ ലീഡർ കെ. കരുണാകരന്റെ ആശിർവാദത്തോടെ മേയറായി. എല്ലാ കാലത്തും ലീഡറുടെ വിശ്വസ്തനായ ജോസ് കാട്ടൂക്കാരന് അങ്ങനെ അപൂർവമായ പദവവി ലഭിച്ചു. അതേ തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മേയർ എം.കെ.വർഗീസ് ഇടതുമുന്നണിയുടെ പിന്തുണയോടെ വിജയിച്ചിരുന്നു. വിരലിലെണ്ണാവുന്ന ഡിസിസി സെക്രട്ടറിമാർ മാത്രമുണ്ടായിരുന്ന 1968 മുതൽ മൂന്നു പതിറ്റാണ്ടോളം പ്രധാന ജില്ലാ സെക്രട്ടറിയായപ്പോൾ എല്ലാ ദിവസവും രാവിലെ 9 നു ഡിസിസിയിലെത്തി പ്രവർത്തകരുടെ ഏതാവശ്യത്തിനും ഒപ്പം നിന്നിരുന്ന നേതാവായിരുന്നു ജോസ് കാട്ടൂക്കാരൻ. ആദ്യ മൂന്നു വർഷത്തിനു ശേഷം കെ.രാധാകൃഷ്ണനു മേയർ സ്ഥാനം നൽകുമെന്നു പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെത്തുടർന്നു മൂന്നരവർഷം മേയറായി തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com