റോഡ് പുനർനിർമാണത്തിൽ ക്രമക്കേട്; ഉദ്യോഗസ്ഥർക്കും കരാറുകാരനും ഒരു വർഷം വീതം കഠിനതടവും പിഴയും
Mail This Article
തൃശൂർ ∙ ജില്ലാ പഞ്ചായത്തിന്റെ റോഡ് പുനർനിർമാണത്തിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാരനും ഒരു വർഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയും ശിക്ഷ. പുത്തൻചിറ പഞ്ചായത്തിലെ ചിലങ്ക– അരിക്ക പബ്ലിക് റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയ അസി. എൻജിനീയർ മെഹറുന്നിസ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി.എ.റുക്കിയ എന്നിവരെയും കരാറുകാരൻ ടി.ഡി.ഡേവിസിനെയുമാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്.
കരാറുകാരൻ നിയമാനുസരണമുള്ള സാമഗ്രികൾ ഉപയോഗിക്കാതെ പണി നടത്തിയെന്നും ഉദ്യോഗസ്ഥർ അളവുകൾ പരിശോധിച്ച് ഉറപ്പുവരുത്താതെയും രേഖകളിൽ അളവ് തെറ്റായി രേഖപ്പെടുത്തിയും ഈ ക്രമക്കേടിനു കൂട്ടുനിന്നുവെന്നുമാണ് കേസ്. മെഹറുന്നിസ തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് വിരമിച്ചശേഷം പുത്തൻചിറ പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ജോലി നോക്കിവരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ.സ്റ്റാലിൻ ഹാജരായി.
അറിയിക്കുക
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ വിളിക്കുക: ടോൾ ഫ്രീ നമ്പർ 1064, മൊബൈൽ– 8592900900, വാട്സാപ്– 9447789100.