കയ്യാലമുക്ക്, അയനിമല,എടക്കാട് പ്രദേശത്ത് വീണ്ടും വാഴക്കൊമ്പൻ
Mail This Article
കേണിച്ചിറ ∙ പൂതാടി പഞ്ചായത്തിലെ കയ്യാലമുക്ക്, അയനിമല, എടക്കാട് പ്രദേശത്ത് വീണ്ടും നേന്ത്രവാഴകൾ നശിപ്പിച്ചു വാഴക്കൊമ്പൻ. പാതിരി സൗത്ത് സെക്‌ഷനിലെ മേലെ അയനിമല ഭാഗത്തുകൂടി ഇറങ്ങുന്ന കാട്ടാനയാണു കർഷകർ ചേർന്നു നരസി പുഴയോരത്തു കൂടി സ്ഥാപിച്ച വൈദ്യുത വേലിയും കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുത വേലിയും തകർത്തു കൃഷിയിടത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം കയ്യാലമുക്കിൽ മാധവത്ത് ഫ്രാൻസിസ്, മുണ്ടയ്ക്കൽ ജോസ്, മാധവത്ത് ബേബി തുടങ്ങി ഒട്ടേറെ കർഷകരുടെ വാഴക്കൃഷി നശിപ്പിച്ചു.
മാധവത്ത് ഫ്രാൻസിസിന്റെ 167 കുലച്ച നേന്ത്രവാഴകളാണ് ഇന്നലെ മാത്രം കാട്ടാന നശിപ്പിച്ചത്. രണ്ടാഴ്ച മുൻപും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ 82 വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു. മാധവത്ത് ബേബിയുടെ വാഴക്കൃഷി നശിപ്പിച്ചതിനു പുറമേ കൃഷിയിടത്തിലെ വളർത്തുപുല്ല് പൂർണമായും അകത്താക്കുകയും ചെയ്തു. കൃഷിയിടങ്ങളിൽ വനംവകുപ്പ് അധികൃതർ വന്നു പോകുന്നതല്ലാതെ കാട്ടാന ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാത്തതിൽ പ്രദേശത്തു പ്രതിഷേധം ശക്തമാണ്.