ബോധവൽക്കരണവുമായി അൻപു ചാൾസിന്റെ സൈക്കിൾ യാത്ര
Mail This Article
കൽപറ്റ ∙ 2005ലെ ലോക പരിസ്ഥിതിദിനം മുതൽ ബോധവൽക്കരണവുമായി സൈക്കിളിൽ രാജ്യം മുഴുവൻ കറങ്ങുകയാണു തമിഴ്നാട് നാമക്കൽ സ്വദേശിയായ അൻപു ചാൾസ്. 50 വയസ്സിൽ തുടങ്ങിയ യാത്രയ്ക്കിടയിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കൊൽക്കത്ത, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ 22 സംസ്ഥാനങ്ങൾ സന്ദർശിച്ചു. പാക്കിസ്ഥാൻ അതിർത്തി വരെയും സഞ്ചരിച്ചു. ഇതിനിടെ കോവിഡ് കാലത്ത് 2 വർഷത്തിൽ കൂടുതൽ സഞ്ചാരം നിർത്തിവച്ചു. 5 ദിവസമായി വയനാട്ടിൽ സഞ്ചരിക്കുന്ന അൻപു ചാൾസ് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എംഎ ബിരുദധാരിയാണ്.
അവിവാഹിതനായ ഇദ്ദേഹം പരിസ്ഥിതി മലീനകരണത്തിന്റെയും ജലസംരക്ഷണത്തിന്റെയും പ്രാധാന്യമാണു കൂടുതലും വിവരിക്കുന്നത്. ദിവസവും 15 മുതൽ 20 കിലോമീറ്റർ വരെയാണു സൈക്കിൾ യാത്ര. കൂടെ കൊണ്ടു നടക്കുന്ന താൽക്കാലിക ടെന്റിൽ വിശ്രമം. സന്ദർശിക്കുന്ന സ്കൂളുകളിൽ നിന്നു അധ്യാപകരും നാട്ടുകാരും നൽകുന്ന ഭക്ഷണവും പണവും കൊണ്ടാണു ചെലവു കഴിക്കുന്നത്. 67 വയസ്സായതിനാൽ സൈക്കിളിലുള്ള സഞ്ചാരം തുടർന്നു പ്രയാസമാണെന്നും വയനാട്ടിലെ സന്ദർശനം കഴിഞ്ഞാൽ നേരെ തമിഴ്നാട്ടിലേക്കു തിരിച്ചു മുഖ്യമന്ത്രിയെ കണ്ടു ഒരു ഇലക്ട്രിക് സൈക്കിൾ സംഘടിപ്പിക്കണമെന്നുമാണ് ആഗ്രഹമെന്നും അൻപു ചാൾസ് പറഞ്ഞു.